സർക്കാർ ജീവനക്കാർ രാഷ്ട്രീയപാർട്ടികളുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് ഏറ്റവും വലിയ സാമൂഹ്യതിന്മകളിലൊന്നാണെന്നും അത് സർവ്വീസ് ചട്ടങ്ങളുടെ ലംഘനം എന്നതുകൂടാതെ നാടിന്റെ വികസനത്തിന് വലിയ തടസ്സവുമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ പതിറ്റാണ്ടുകളായി ഇത് നിർബാധം തുടരുന്നു. ഭരിക്കുന്ന കക്ഷികളുടെ ഒത്താശയോടെയാണ് ഈ ധിക്കാരം നടക്കുന്നത്. റജിസ്റ്ററിൽ ഒപ്പിട്ടു ശമ്പളവും വാങ്ങി പാർട്ടിക്കുവേണ്ടി പണിയെടുക്കുക എന്നത് ഒരു അവകാശമായി കൊണ്ടുനടക്കുകയാണ് ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥർ. പാവപ്പെട്ട ജനങ്ങൾ സർക്കാർ ആപ്പീസുകളിൽ നിരവധി ആവശ്യങ്ങൾക്കായി നിരന്തരം കയറിയിറങ്ങുന്നു. ഏകദേശം അഞ്ചു ലക്ഷത്തോളം ഫയലുകൾ ഭരണസിരാകേന്ദ്രത്തിൽ മാത്രം തീർപ്പാവാതെ കെട്ടിക്കിടക്കുന്നു. ഇതവസനാപ്പിക്കണമെന്ന ജനങ്ങളുടെ ആഗ്രഹം യാഥാർത്ഥ്യമാക്കാൻ ബി ജെ പി തുടങ്ങിവെച്ച നിയമപരവും രാഷ്ട്രീയപരവുമായ നീക്കങ്ങൾ ഫലം കണ്ടുതുടങ്ങുന്നു. രാജ്ഭവൻ മാർച്ചിൽ ജീവനക്കാർ പങ്കെടുക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഞങ്ങൾ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചപ്പോൾ ചീഫ് സെക്രട്ടറി നടപടി എടുക്കണമെന്നാണ് കോടതി നിർദ്ദേശിച്ചത്. തെളിവുകൾ ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടും നടപടി വൈകിയതുകൊണ്ടാണ് ബഹു. ഗവർണ്ണർക്ക് പരാതി നൽകിയത്. ഏതായാലും നടപടികൾക്ക് ജീവൻ വെച്ചു തുടങ്ങിയതിൽ സന്തോഷം. എന്നാൽ ഇനിയും തുടർനടപടികൾ വേണ്ടിവരുമെന്നുറപ്പ്. ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും നേതാക്കൾ നിർബന്ധിച്ച് കൊണ്ടുപോകുന്നതാണ്. അതുകൊണ്ടാണ് ആദ്യഘട്ടത്തിൽ നേതാക്കൾക്കെതിരെ നടപടിയുമായി നീങ്ങിയത്. സർക്കാരുദ്യോഗസ്ഥർ അവിവേകപൂർവ്വമായ നടപടികളിൽ നിന്ന് പിന്മാറണമെന്നാണ് പൊതുജനം ആഗ്രഹിക്കുന്നത്. അതുപോലെ പ്രധാനപ്പെട്ടതാണ് തൊഴിലുറപ്പുതൊഴിലാളികളെ തൊഴിൽസമയത്ത് പാർട്ടി സമ്മേളനങ്ങൾക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്നതും. അതും അവസാനിപ്പിക്കാനും നടപടി വേണ്ടതുണ്ട്. തികച്ചും നീതിപൂർവ്വകമായ ഈ ആവശ്യത്തിന് എല്ലാ നല്ല മനുഷ്യരുടേയും പിന്തുണയുണ്ടാവണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നുവെന്ന് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.