ബെംഗളുരു: കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥയെ വീട്ടിൽ കയറി കുത്തിക്കൊന്നു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ(37) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ട് മണിക്ക് ശേഷം കൊലപാതകം നടക്കുമ്പോൾ പ്രതിമ വീട്ടിൽ തനിച്ചായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അക്രമികൾ മുൻ പരിചയമുള്ളവരാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
സംഭവസമയം യുവതിയുടെ ഭർത്താവ് ജന്മനാടായ തീർത്ഥഹള്ളിയിലേക്കുള്ള യാത്രയിലായിരുന്നു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവർ വീട്ടിലെത്തിച്ചിരുന്നെങ്കിലും പിന്നീട് പ്രതിമയെ സഹോദരൻ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ സഹോദരിയെ തിരക്കി രാവിലെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് പോലീസ് കേസെടുത്തു. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.