മുസ്‌ലിംലീഗ് വർഗ്ഗീയ പാർട്ടിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്‌ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതിനുള്ള ആസൂത്രണം അണിയറയിൽ നടക്കുന്നതിന് ആക്കം കൂട്ടുന്നതാണ് എം വി ഗോവിന്ദന്റെ പ്രസ്താവന. ഷബാനു കേസിൽ സി പി എം ഈ കാര്യം വ്യക്തമാക്കിയതാണ്. ഇപ്പോൾ സി പി എം നടത്തുന്നത് വർഗീയമായി ജനങ്ങളെ ധ്രുവീകരിക്കാനുള്ള നീക്കമാണ്. യു ഡി എഫിൽ നിന്നും ലീഗിനെ അടർത്തിയെടുത്ത് ഇടതുമുന്നണിയിൽ എത്തിക്കാനാണ് ശ്രമം. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഭാഗീയനിലപാട് സ്വീകരിക്കുന്ന പാർട്ടിയാണ് ലീഗെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. ഇടത് മുന്നണിക്ക് നേരത്തെ ലീഗ് വർഗ്ഗീയപാർട്ടിയാണെന്ന നിലപാടായിരുന്നു. ലീഗ് ഇല്ലാത്ത ഭരണം കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ഇ എം എസും നായനാരും വി എസും പറഞ്ഞതാണ്. സി പി എമ്മിന് വോട്ട് ചെയ്യുന്ന ഭൂരിപക്ഷസമുദായത്തിന് ഇത് അംഗീകരിക്കാനാവില്ല. വൈകാതെ സി പി ഐ-യും ലീഗിന്റെ മുന്നണിപ്രവേശനത്തെ സ്വാഗതം ചെയ്യും. നാല് വോട്ടിന് വേണ്ടി നാടിന്റെ മതസൗഹാർദം തകർക്കുന്ന നീക്കമാണിത്. ലീഗ് പല ദേശീയപ്രശ്നങ്ങളിലും രാജ്യത്തിന്റെ പൊതുനിലപാടിനെതിരെ പ്രവർത്തിച്ചവരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.