മുൻ മന്ത്രി സജി ചെറിയാനെതിരായ ഭരണഘടനാവിരുദ്ധ പരാമർശകേസ് അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നാളെ തിരുവല്ല ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധപരാമര്‍ശം തെളിയിക്കാനാവില്ലെന്ന നിയമോപദേശത്തിന് പിന്നാലെയാണ് പൊലീസ് കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.
പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസ് തെളിയിക്കാനാവില്ലെന്ന് കോടതിയില്‍ സ്ഥാപിക്കാനാണ് പോലീസ് ശ്രമം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല ഡി വൈ എസ് പി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കും.
മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയ്‌ക്കെതിരെ ഗുരുതരമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജി വെയ്‌ക്കേണ്ടി വന്നത്. തിരുവല്ല കോടതിയുടെ നിര്‍ദ്ദേശാനുസരണമാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അഞ്ചുമാസമായിട്ടും കേസില്‍ ഇതുവരെ സജി ചെറിയാനെ ചോദ്യം ചെയ്തിട്ടില്ല.