എഐസിസി അവഗണന തുടരുമ്പോൾ സംസ്ഥാനരാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂര്‍ എംപി ലീഗിന്‍റെ കൂടി ആശീര്‍വാദത്തോടെ നീക്കം തുടങ്ങുന്നു. കേരളം തന്‍റെ നാടല്ലേയെന്നാണ് ഇത് സംബന്ധിച്ചുള്ള ശശി തരൂരിന്‍റെ പ്രതികരണം.
നാല് ദിവസം നീളുന്നതാണ് തരൂരിന്‍റെ മലബാര്‍ പര്യടനം. സുധാകരന്‍റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ ഇടഞ്ഞ ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട് സന്ദര്‍ശനം, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൊതുപരിപാടികള്‍, എന്‍എസ്എസിനും സ്വീകാര്യനായെന്ന സൂചനയുമായി മന്നം ജയന്തിയില്‍ മുഖ്യ അതിഥിയായേക്കുമെന്ന അഭ്യൂഹം… ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ നീങ്ങുന്നത്. എഐസിസിയും കെപിസിസിയും അറിയാതെയുള്ള തരൂരിന്‍റെ യാത്രക്ക് ഏറെ പ്രധാന്യമുണ്ട്. അധ്യക്ഷതെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന്‍റെ ഭീഷണി അവഗണിച്ച് തരൂരിന് പിന്തുണ പ്രഖ്യാപിച്ച എംകെ രാഘവന്‍ എംപിയാണ് പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത്. തരൂരിന് അര്‍ഹമായ പ്രാധാന്യം നല്‍കണമെന്ന സന്ദേശവുമായി ലീഗ് ഈ നീക്കത്തെ പിന്തുണക്കുന്നു. കെ.മുരളീധരനടക്കം പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പ്രോത്സാഹനവുമായുണ്ട്. അണികളിലും തരൂരിന് ആരാധകരേറെയാണ്.
തരൂരിനെ പ്രത്യേകിച്ച് ദൗത്യമൊന്നും ഏല്‍പിച്ചിട്ടില്ലെന്നാണ് എഐസിസിയുടെ പ്രതികരണം. അധ്യക്ഷതെരഞ്ഞെടുപ്പില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ ശശി തരൂർ ഇപ്പോഴും പടിക്ക് പുറത്താണ്. തെരഞ്ഞെടുപ്പിന് ശേഷം നടന്ന പാര്‍ട്ടി പുനസംഘടനകളിലൊന്നിലും തരൂരിനെ പരിഗണിച്ചിരുന്നില്ല. ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തി. പുനസംഘടനയോടെ പുതിയ പ്രവര്‍ത്തകസമിതിയിലേക്ക് എത്തുമെന്നാണ് തരൂര്‍ ക്യാമ്പിന്‍റെ പ്രതീക്ഷയെങ്കിലും നേതൃത്വം ഇക്കാര്യത്തിൽ മൗനത്തിലാണ്.