ന്യുഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വിജയത്തിലെത്തിച്ച ജനങ്ങളോട് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ ജനങ്ങള്‍ക്ക്, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്ക്, നേതാക്കള്‍ക്ക് നന്ദി പറയുന്നു. ഈ തിരഞ്ഞെടുപ്പ് ക്യാപിറ്റലിസ്റ്റ് ശക്തികളും നിര്‍ധനരായ ജനങ്ങളുമാണ് ഏറ്റുമുട്ടിയത്. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം നിന്നു. സ്‌നേഹത്തിന്റെ ഭാഷയിലാണ് അവരോട് സംസാരിച്ചത്. ന്യൂഡൽഹിയിലെ എ ഐ സി സി ആസ്ഥാനത്താണ് അദ്ദേഹം പ്രതികരണം അറിയിച്ചത്. കര്‍ണ്ണാടകയിലെ വെറുപ്പിന്റെ അങ്ങാടി അടയ്ക്കപ്പെട്ടിരുന്നു. അവിടെ സ്‌നേഹത്തിന്റെ കട തുറക്കപ്പെട്ടു.നല്കിയ അഞ്ച് വാഗ്ദാനങ്ങളും ആദ്യ കാബിനറ്റ് യോഗത്തില് തന്നെ പ്രഖ്യാപിക്കുമെന്നും രാഹുല്‍ പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള 224സീറ്റിൽ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 137 സീറ്റ് നേടിയാണ് കോൺഗ്രസ് ഭരണം ഉറപ്പിച്ചത്. ബി ജെ പിയ്ക്ക് 64 സീറ്റ്. കിംഗ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെ ഡി എസ് 20 സീറ്റിൽ ഒതുങ്ങി. തിരഞ്ഞെടുപ്പ് വിജയത്തിൽ കെ പി സി സി പ്രസിഡന്റ് ഡി കെ ശിവകുമാറും മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സന്തോഷം പങ്കുവയ്ക്കുന്ന സമയത്ത് അദ്ദേഹം വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഈ വിജയം മുഴുവൻ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞത്.