വിഴിഞ്ഞം തുറമുഖവിരുദ്ധ സമരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി പോലീസ് എടുത്ത കേസിൽ ആർച്ച് ബിഷപ്പും സഹായമെത്രാനും ഉൾപ്പെടെ അമ്പതോളം പേർ പ്രതിപട്ടികയിൽ. ആർച്ച് ബിഷപ്പും സഹായമെത്രാൻ ഡോ. ആർ ക്രിസ്തുദാസും ഉൾപ്പെടെയുള്ള വൈദികർ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് സംഘർഷമെന്നാണ് പൊലീസ് എഫ് ഐ ആർ.
സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ.യൂജിൻ പെരേരയും പ്രതിപട്ടികയിലുണ്ട്. വധശ്രമം, ഗൂഢാലോചന, പൊതുമുതൽ നശിപ്പിക്കൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ടുലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസ് കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചാൽ നഷ്ടം സമരക്കാരിൽ നിന്ന് ഈടാക്കണമെന്ന ഹൈക്കോടതിവിധി അടിസ്ഥാനമാക്കിയാണ് സർക്കാർ നീക്കം. സമരം മൂലം തുറമുഖപദ്ധതിക്കുണ്ടായ നഷ്ടവും ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കാനാണ് സർക്കാർ തീരുമാനം.
വിഴിഞ്ഞത്തെ സംഘർഷവുമായി ബന്ധപ്പെട്ട് സമരസമിതിക്കെതിരെ ഒമ്പത് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിനെ നിയമപരമായി നേരിടുമെന്നും ഒന്നും ഭയക്കുന്നില്ലെന്നും ഫാ.യൂജിൻ പെരേര പ്രതികരിച്ചു. തുറമുഖ അനുകൂലസമിതി പ്രവർത്തകനെ ആക്രമിച്ച സംഭവത്തിലാണ് വൈദികർക്കെതിരായ പൊലീസ് നടപടി. തുറമുഖ അനുകൂലസമിതി പ്രവർത്തകനായ വിനുവിന്റെ തല അടിച്ചുപൊട്ടിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറമുഖ അനുകൂലസമിതിക്കെതിരെ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.