ടിക്കറ്റുകൾ വാട്സാപ്പിലൂടെ വിതരണം ചെയ്തതിന്റെ പേരിൽ തൃശ്ശൂർ ഗിരിജ തിയറ്ററിന് വിലക്ക്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിന് ഈടാക്കുന്ന 25 രൂപയുടെ കമ്മീഷൻ നഷ്ടപ്പെടുന്നതുകൊണ്ടാണ് ടിക്കറ്റ് ബുക്കിങ് ആപ്പുകൾ തിയേറ്ററിനോട് പകവീട്ടുന്നത്.
ഓൺലൈനായി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്യാൻ 25 രൂപ സർവീസ് ചാർജ്ജായി ഈടാക്കുന്നത് അമിതമാണെന്നും ഓൺലൈൻ ബുക്കിംഗിന്റെ സങ്കീർണ്ണതകൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഒരു പരിഹാരം വേണമെന്നുമുള്ള ചിന്തയിൽനിന്നാണ് ഗിരിജ തിയേറ്റർ പുതിയ പരീക്ഷണത്തിലേക്ക് കടന്നത്. അതിന്റെ ഭാഗമായി സർവ്വീസ് ചാർജ്ജ് ഇല്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാൻ വാട്സാപ്പ് നമ്പർ പ്രസിദ്ധപ്പെടുത്തി. ടിക്കറ്റ് നിരക്ക് എത്രയാണോ ആ തുക ഗൂഗിൾ പേ ചെയ്താൽ മതി. ഈ രീതിയിലേക്ക് മറ്റുള്ള തിയേറ്ററുകളും ഈ രീതിയിലേക്ക് കടന്നാൽ സ്വാഭാവികമായും ആളുകൾ ആ വഴിയിലേക്ക് മാറുമെന്നും അത് വലിയ സർവ്വീസ് ചാർജ്ജ് ഈടാക്കി നിലനിൽക്കുന്ന ബുക്കിങ് ആപ്പുകൾക്കും സൈറ്റുകൾക്കും തിരിച്ചടിയാവുമെന്നുമുള്ള തിരിച്ചറിവിൽനിന്നാണ് ഈ പ്രവണതയെ മുളയിലേ നുള്ളിക്കളയാനുള്ള ഗൂഢാലോചനയുടെ ഭാഗമായി പ്രതികാരനടപടിക്ക് ഗിരിജ തിയേറ്ററിനെ ഇരയാക്കുന്നത്.
ഇതിന്റെ ഫലമായി പുതിയ സിനിമകൾ എവിടെയെല്ലാമുണ്ടെന്ന് ഓൺലൈനിൽ തിരയുമ്പോൾ ഗിരിജ തിയറ്ററിന്റെ പേര് ഇല്ലാത്തത് ആളുകൾ എത്തുന്നത് കുറയാൻ കാരണമായിട്ടുണ്ട്. ആളുകളുടെ ഭാഗത്തുനിന്നും ചിന്തിച്ചുകൊണ്ട് സ്വന്തം മനസ്സിൽ ഉരുത്തിരിയുന്ന കാര്യങ്ങൾ നടത്തുന്നതാണെന്നും അതിന്റെ പേരിൽ നേരിടേണ്ടിവരുന്ന ഇത്തരം ഒഴിവാക്കലുകൾ മറികടക്കാൻ സിനിമാസ്വാദകരുടെ പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്നും തിയേറ്ററുടമ ഡോ.ഗിരിജ വ്യക്തമാക്കി.
0091 9846034414 എന്ന നമ്പറിലേക്കാണ് ഗിരിജ തിയേറ്ററിൽ വാട്സാപ്പിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ പ്രേക്ഷകർ സന്ദേശം അയക്കേണ്ടത്.