Crime

യു.എൻ.എ-ക്കെതിരെ വ്യജവാർത്താലോബി: ജാസ്മിൻ ഷാ

Published

on

തനിക്കും യു.എൻ.എ-ക്കുമെതിരെ വ്യാജവാർത്തയുമായി നഴ്സുമാർക്കെതിരായുള്ള ലോബി സജീവമെന്ന് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷൻ ദേശീയ അധ്യക്ഷൻ ജാസ്മിൻ ഷാ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യചാനലിൽ, ഇല്ലാത്ത റെയ്ഡ് സംബന്ധിച്ച് പ്രത്യക്ഷപ്പെട്ട വാർത്തയാണ് ഈ നീക്കത്തിലെ പുതിയ എപ്പിസോഡ്. ഫേസ്ബുക്ക് ലൈവിലൂടെ ഇതിന് വിശദീകരണവുമായി ജാസ്മിൻ ഷാ രംഗത്തെത്തി.

നഴ്സുമാരുടെ ശമ്പളവർധനവുമായി ബന്ധപ്പെട്ട് കോടതിനിർദ്ദേശത്തിനനുസരിച്ചുള്ള മീഡിയേഷനിൽ നടന്ന ചർച്ചയോട് പ്രതിലോമകരമായി പ്രതികരിച്ച മാനേജ്മെന്റ് നിലപാടിന് അനുബന്ധമായി വ്യാജവാർത്ത തലപൊക്കുന്നതിനുപിന്നിൽ ഗൂഢാലോചനയുടെ സാന്നിധ്യം വ്യക്തമാണ്. പത്തനംതിട്ടയിലെ ഒരു ആശുപത്രിയിൽ യു.എൻ.എ-യിൽ അംഗങ്ങളായവരെ പീഢിപ്പിക്കാനും പുറത്താക്കാനും നടത്തുന്ന ശ്രമങ്ങളും യു.എൻ.എ-യുടെ നേതാക്കൾക്ക് പണി തരുമെന്ന് നടത്തിയ വെല്ലുവിളിയും ഇതിനോട് ചേർത്തു വായിക്കണം.

മാധ്യമങ്ങൾ യു.എൻ.എ-യുമായി ബന്ധപ്പെട്ട വാർത്തകൾ ചെയ്തോളൂ; പക്ഷേ സത്യസന്ധമായിരിക്കണം. ചർച്ചകൾ പരാജയപ്പെട്ടപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും സമരപ്രഖ്യാപന കൺവെൻഷനുകൾ നടന്നത് അറിഞ്ഞതായി ഭാവിക്കാതിരിക്കുകയും നടക്കാത്ത റെയ്ഡ് നടന്നതായി അറിയുകയും ചെയ്യുന്നത് വൃത്തികേടാണ്. പുറത്തുവിടുന്ന വാർത്തകൾ സംബന്ധിച്ചുള്ള വിശ്വാസ്യത വിശദീകരിക്കാൻ മാധ്യമങ്ങൾക്ക് ഉത്തരവാദിത്വമുണ്ട്. വാസ്തവവിരുദ്ധവാർത്തകൾ താൽക്കാലികലാഭം ലക്ഷ്യമാക്കി വിതരണം ചെയുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളെത്തന്നെ വേട്ടയാടുമെന്ന് മറക്കരുത്. പല മാധ്യമസ്ഥാപനങ്ങളിലും ചെറിയ പ്രതിഫലത്തിലും അപര്യാപ്തമായ സേവനവേതനവ്യവസ്ഥയിലും ജോലി ചെയ്യുന്ന സാഹചര്യമായിരിക്കാം ലേഖകർക്ക് ഇത്തരം ധാർമ്മികവിരുദ്ധലോബിയിംഗിൽ ഭാഗമാവാൻ പ്രേരകമാവുന്നത്. പക്ഷേ, അതേ അവസ്ഥ നേരിടുന്ന നഴ്സുമാരുൾപ്പെടുന്ന ആശുപത്രി ജീവനക്കാരെ ചതിക്കാൻ കൂട്ടുനിൽക്കുമ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ ചതിക്കുകയാണ്.

ഈ വിഷയത്തിൽ ആശുപത്രി മാനേജ്മെന്റ് ലോബിയിൽ അണിനിരക്കുന്ന മാധ്യമങ്ങൾ ഒന്നറിയണം: മത-രാഷ്ട്രീയ-സാമുദായികപിന്തുണകളില്ലാതെ തികച്ചും സ്വതന്ത്രമായി നിൽക്കുന്ന യു.എൻ.എ-യിൽ അംഗസംഖ്യ വർദ്ധിക്കുന്നതിനുപിന്നിലെ കാരണം ഈ സംഘടനയുടെ ആത്മാർത്ഥസമീപനമാണ്. കള്ളക്കേസുകളും ആക്രമണങ്ങളും ഗൂഢപദ്ധതികളും ഏറ്റവും കൂടിയ അളവിൽ നടന്ന വർഷങ്ങളിലും യു.എൻ.എ-യിൽ അംഗസംഖ്യ വർദ്ധിക്കുകയാണ് ചെയ്തത്. നഴ്സുമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരിൽ വലിയൊരു പങ്കും യു.എൻ.എ-ക്കൊപ്പം അണിനിരക്കുന്നതിൽ അസ്വസ്ഥരായി പിണിയാളുകളെ നിയോഗിച്ചും ലോബിയിംഗ് നടത്തിയും മുന്നോട്ട് നീങ്ങുന്നവർ ഇത്തരം കുത്സിതനീക്കങ്ങൾ പ്രതീക്ഷിച്ചുകൊണ്ടുതന്നെ രൂപംകൊണ്ട യു.എൻ.എ-യെ തകർക്കാൻ ഇതൊക്കെ അപര്യാപതമാണെന്ന് തിരിച്ചറിയണം.

തന്നെ വ്യക്തിപരമായി ആക്രമിക്കുന്നതുകൊണ്ട് യു.എൻ.എ-യുടെ മുനയൊടിക്കാൻ കഴിയില്ല. യു.എൻ.എ-യിൽ ഓരോ അംഗവും നേതാവാണ്. അതുകൊണ്ട് യു.എൻ.എ-ക്കെതിരെ ലോബിയിംഗിന് ചെലവഴിക്കുന്ന ഓരോ രൂപയും വ്യർത്ഥമാവും. ഏറ്റവും മിനിമം ആവശ്യങ്ങൾ മാത്രം ഉന്നയിക്കുന്ന, പൊതുവേ സമൂഹത്തിൽ എല്ലാവരുമായും സൗഹാർദ്ധം താൽപര്യപ്പെടുന്ന യു.എൻ.എ-യെ പ്രക്ഷോഭവഴിയിലേക്ക് തള്ളിവിടുന്നത് ചില തൽപ്പരകക്ഷികളുടെ ഗൂഢനീക്കങ്ങളാണ്. എന്നാൽ പ്രക്ഷോഭവഴിയിൽ ഒട്ടും മൂർച്ച കുറവുള്ള സംഘടനയല്ല യു.എൻ.എ എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.

തങ്ങൾക്കെതിരെ വാർത്തകൾ ചെയ്യുന്ന മാധ്യമങ്ങൾ തങ്ങളുടെ തന്നെ മുഖം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version