മുസ്ലീം ലീഗിനോട് സിപിഎമ്മിന് പ്രേമമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. തുടർച്ചയായി സി പി എം നേതാക്കൾ നടത്തുന്ന ലീഗ് അനുകൂല പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് എത്തിപ്പിടിക്കാൻ പറ്റാത്ത മാങ്ങ പുളിക്കുമെന്നും സി പി എമ്മിന് മാത്രം പ്രേമം തോന്നിയിട്ട് കാര്യമില്ലെന്നും സുധാകരൻ പരിഹസിച്ചു.
മുസ്ലീം ലീഗ് വർഗ്ഗീയപ്രസ്ഥാനം എന്ന് പറഞ്ഞ സി പി എം നിലപാടിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് പിണറായി വിജയൻ വ്യക്തമാക്കണം. ഗോവിന്ദൻ മാസ്റ്റർ ഇപ്പോൾ മാറ്റി പറയുന്നു. ഇതിൽ ഏതാണ് നയം എന്ന് സിപിഎം വ്യക്തമാക്കണം. ലീഗ് വർഗ്ഗീയപ്രസ്ഥാനമെന്ന് കോൺഗ്രസ്സിന് അഭിപ്രായമില്ല.
ശശി തരൂരുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ യാതൊരു വിവാദവുമില്ല. തരൂരിനെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ല. അദ്ദേഹത്തിന് പ്രവർത്തിക്കാൻ പൂർണ്ണസ്വാതന്ത്ര്യമുണ്ട്. കോട്ടയത്തെ യൂത്ത് കോൺഗ്രസ്സ് പരിപാടിയ്ക്ക് മുൻപായി ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുമായി ചർച്ച നടക്കാത്തതാണ് പ്രശ്‌നങ്ങൾക്ക് വഴിവച്ചത്. തരൂരിന്റെ കഴിവ് പാർട്ടിക്ക് മുതൽക്കൂട്ടാണ്. ശശി തരൂരും പാർട്ടിയും ഒറ്റക്കെട്ടാണ്.
കെ പി സി സി പുനസംഘടന ഉടൻ പൂർത്തിയാക്കും. മൂന്ന് മാസത്തിനുള്ളിൽ പുനസംഘടന പൂർത്തിയാക്കണമെന്നാണ് തീരുമാനം. പുറത്തുനിൽക്കുന്ന കഴിവുള്ളവരെ കൂടി പരിഗണിക്കുമെന്നും കെ സുധാകരൻ വ്യക്തമാക്കി.