Business

മുഖ്യമന്ത്രിയുടെ വിദേശയാത്രാച്ചെലവിന്റെ കണക്ക് പുറത്തുവിടണം: കെ സുരേന്ദ്രൻ

Published

on

ഒക്ടോബർ മാസം മുഖ്യമന്ത്രിയും സംഘവും നടത്തിയ വിദേശയാത്രയ്ക്ക് എത്ര രൂപ ചിലവഴിച്ചെന്ന കണക്ക് സംസ്ഥാനസർക്കാർ പുറത്തുവിടണമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ലണ്ടനിൽ മുഖ്യമന്ത്രിയും സംഘവും ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകൾക്കുമായി ചിലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് ലണ്ടൻ ഹൈക്കമ്മിഷനിൽനിന്ന് വിവരാവകാശനിയമപ്രകാരം പുറത്ത് വന്നിരിക്കുകയാണ്. ഇതിന് സർക്കാർ മറുപടി പറയണം. സംസ്ഥാനം വലിയ സാമ്പത്തികപ്രതിസന്ധി അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി വിദേശത്ത് ഉല്ലാസയാത്ര നടത്താൻ ഖജനാവിലെ പണം ധൂർത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. യാത്രയുടെ വിശദാംശങ്ങൾ സർക്കാർ പുറത്തുവിടാത്തത് ദുരൂഹമാണ്.

നിത്യചിലവുകൾക്കുപോലും പണം കണ്ടെത്താനാവാതെ എൽ ഡി എഫ് സർക്കാർ പകച്ചുനിൽക്കുമ്പോഴാണ് മുഖ്യമന്ത്രി സകുടുംബം ഉല്ലാസയാത്ര നടത്തുന്നത്. മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകൾ കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സംസ്ഥാനം ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴും കാലങ്ങളായി തുടരുന്ന ധൂർത്ത് സർക്കാർ വർദ്ധിപ്പിക്കുകയാണ്. കാട്ടിലെ തടി, തേവരുടെ ആന – നമുക്കെന്തു ചേതം; വലിയാനേ വലി എന്നതാണ് പിണറായിയുടേയും സി പി എമ്മിന്റെയും ലൈൻ. ധൂർത്തടിക്കുന്ന പണം ജനത്തിന്റേതാണെന്നും അവരോട് അത് വിശദീകരിക്കാൻ തങ്ങൾക്ക് ബാധ്യതയുണ്ടെന്നും സർക്കാർ മനസിലാക്കണം.

കടം വാങ്ങി ശമ്പളവും പെൻഷനും നൽകുന്ന സർക്കാർ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കുമ്പോഴാണ് ഇത്തരം ധൂർത്തും നടത്തുന്നത്. ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത് ലണ്ടനിലെ ചിലവിന്റെ കണക്ക് മാത്രമാണ്. മറ്റ് രാജ്യങ്ങളിൽ ചിലവായ തുകയുടെ വിവരങ്ങൾ പുറത്ത് വന്നാൽ മാത്രമേ ധൂർത്തിന്റെ പൂർണ്ണവിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version