മരണാനന്തരചടങ്ങുകൾക്കായുള്ള ഒരുകൂട്ടം ആളുകളുടെ സ്റ്റാർട്ടപ്പ് സംരഭമാണ് രാജ്യത്ത് നിലവിൽ ഒരേസമയം സ്വാഗതം ചെയ്യപ്പെടുകയും വിമർശനത്തിന് വിധേയമാകുകയും ചെയ്യുന്നത്. മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നത് മരണപ്പെട്ടവർക്ക് മാന്യമായ യാത്രയയപ്പ് നൽകുക എന്നതാണ്.
ശവസംസ്കാരചടങ്ങുകൾ ആസൂത്രണം ചെയ്യുന്നതിൽ തങ്ങൾ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാജ്യത്തെ പൗരന്മാർക്കായി ശ്രദ്ധാഞ്ജലി, പ്രീ-പ്ലാൻ ഫ്യൂണറൽ, ആന്റിം സൻസ്കാർ തുടങ്ങിയ മികച്ച ശവസംസ്കാരപരിഹാരങ്ങളും ഇവർ വാഗ്ദാനം ചെയ്യുന്നു.
ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ അടുത്തിടെ നടന്ന ഇന്ത്യ ഇന്റർനാഷണൽ ട്രേഡ് ഫെയർ 2022ൽ കമ്പനിയുടെ ബൂത്ത് ഇടംപിടിച്ചതോടെയാണ് ഈ സ്റ്റാർട്ടപ്പ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് പലരും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. വാർത്ത വൈറലായതോടെ വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ഈ വാർത്തയ്ക്ക് ലഭിച്ചത്. ഈ കാലഘട്ടത്തിന് ഏറ്റവും അത്യാവശ്യമുള്ള ഒരു സേവനം എന്നായിരുന്നു ചിലർ സംരംഭത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ആശയത്തെക്കുറിച്ച് ചിന്തിക്കേണ്ടി വരുന്നത് എന്നാണ് ആലോചിക്കേണ്ടത് എന്നായിരുന്നു മറുപക്ഷത്തിന്റെ വാദം.