ജ്യൂസ് പാക്കറ്റിന് സമാനാമായ പാക്കറ്റുകളിൽ മദ്യം വിതരണം ചെയ്യാനുള്ള ബിവ്റേജസ് കോർപറേഷന്റെ നിർദ്ദേശം തള്ളി സംസ്ഥാന സർക്കാർ. ജൂസ് നിർമാതാക്കൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ആവരണമുള്ള ചെറിയ പേപ്പർ പാക്കറ്റുകളിൽ (റ്റെട്രാ പാക്ക്) മദ്യം വിതരണം ചെയ്യാൻ അബ്കാരി ചട്ടങ്ങളിൽ ഭേദഗതി ചെയ്യണമെന്നായിരുന്നു ബിവ്റേജസ് കോർപറേഷന്റെ ശുപാർശ. എന്നാൽ, റ്റെട്രാ പാക്ക് രീതിയിലുള്ള പാക്കറ്റുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് നിലവിലെ അബ്കാരി നിയമങ്ങളിലും ചട്ടങ്ങളിലും വ്യവസ്ഥ ചെയ്യുന്നില്ലെന്നാണ് നികുതി വകുപ്പിന്റെ നിലപാട്.
മാർച്ചിലാണ് റ്റെട്രാ പാക്കിൽ മദ്യം വിതരണം ചെയ്യുന്നതിനു ബിവ്റേജസ് കോർപറേഷൻ അനുമതി തേടിയത്. എന്നാൽ, ഇതിന് ഒരുപാട് പ്രതിസന്ധികളുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു. 375 എംഎല്ലിനു താഴെയുള്ള റ്റെട്രാ പാക്കിൽ മദ്യം ലഭ്യമാക്കുന്നത് വിദ്യാർഥികളെ മദ്യ ഉപയോഗത്തിലേക്ക് എളുപ്പത്തിൽ ആകർഷിക്കുമെന്നാണ് പ്രധാനമായും സർക്കാർ ചൂണ്ടിക്കാട്ടുന്നത്. വ്യാജമദ്യം സുലഭമാകാനും ഇത്തരം പാക്കറ്റുകൾ കാരണമാകുമെന്നും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടെന്നും നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു.