രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചു. മഹാരാഷ്ട്രയിൽ നിന്നും മധ്യപ്രദേശിലേക്ക് കടന്ന യാത്രയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് അതിർത്തി ഗ്രാമമായ ബൊദർലിയിലെത്തിയത്. 12 ദിവസമാണ് ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ പര്യടനം നടത്തുന്നത്.
രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ന് യാത്ര പുനരാരംഭിച്ചത്. മധ്യപ്രദേശിലെ പര്യടനത്തിനു മുന്നോടിയായി മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ മധ്യപ്രദേശ് പാർട്ടി അധ്യക്ഷൻ കമൽനാഥിന് ത്രിവർണ്ണപതാക കൈമാറി. നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം മുതിർന്ന നേതാക്കളായ കമൽനാഥും ദിഗ്വിജയ് സിംഗും യാത്രയ്‌ക്കൊപ്പം അണിചേർന്നു. മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷനേതാവ് ഗോവിന്ദ് സിംഗ്, മുൻ കേന്ദ്രമന്ത്രിമാരായ സുരേഷ് പച്ചൗരി, അരുൺ യാദവ് തുടങ്ങിയവരും യാത്രയിൽ പങ്കെടുത്തു.
രാജ്യത്ത് പ്രചരിപ്പിക്കുന്ന വിദ്വേഷത്തിനും അക്രമത്തിനും ഭയത്തിനും എതിരെയാണ് ഈ യാത്രയെന്നും കന്യാകുമാരിയിൽ നിന്ന് ത്രിവർണ്ണപതാക കൈയിലെടുത്തുകൊണ്ടാണ് ഞങ്ങൾ ഭാരത് ജോഡോ യാത്ര ആരംഭിച്ചതെന്നും ശ്രീനഗറിലെത്തുന്നത് ആർക്കും തടയാനാവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മധ്യപ്രദേശിലൂടെ 380 കിലോമീറ്റർ പിന്നിട്ട് ജോഡോ യാത്ര രാജസ്ഥാനിലേക്ക് പ്രവേശിക്കും.