വിവിധ കേസുകളിലായി പിടിച്ചെടുത്ത് സൂക്ഷിച്ചിരുന്ന അഞ്ഞൂറു കിലോഗ്രാമിലേറെ കഞ്ചാവ് എലി തിന്നതായി ഉത്തർപ്രദേശ് പൊലീസ്. കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ്, മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്.
മഥുരയിലെ ഷെൽഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നതിനാൽ തൊണ്ടിമുതൽ ഹാജരാക്കാനാവില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാൻ ഈ വർഷം ആദ്യം കോടതി പൊലീസിനു നിർദേശം നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് എലിശല്യം ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട് നൽകിയത്. എലികൾ കാഴ്ചയ്ക്കു ചെറുതാണെങ്കിലും ഭയങ്കര ശല്യക്കാരാണെന്ന് പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇവയ്ക്കു പൊലീസിനെയൊന്നും പേടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നതായി ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു.
അറുപതുലക്ഷത്തിന്റെ കഞ്ചാവാണ് എലികൾ തിന്നു നശിപ്പിച്ചത്. ഇതിനു തെളിവു ഹാജരാക്കാൻ അഡീഷനൽ ജില്ലാ ജഡ്ജി നിർദേശം നൽകി.
നേരത്തേ ഇറ്റാവ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. 1400 കാർട്ടൺ മദ്യം എലികൾ കുടിച്ചുതീർത്തെന്നാണ് അന്നു പൊലീസ് കോടതിയെ അറിയിച്ചത്. ഇത് അന്വേഷിക്കാൻ കോടതി ഉത്തരവിടുകയും തുടർന്ന് പൊലീസുകാർ മദ്യം മറിച്ചുവിറ്റതായി കണ്ടെത്തുകയും ചെയ്തിരുന്നു.