പുതിയ കറൻസി നോട്ട് പുറത്തിറക്കി യു എ ഇ. രാജ്യത്തിന്റെ 51ആം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായാണ് ആയിരം ദിർഹത്തിന്റെ പുതിയ നോട്ട് യു എ ഇ സെൻട്രൽ ബാങ്ക് പുറത്തിറക്കിയത്. യു എ ഇ-യുടെ ചരിത്രവും നേട്ടങ്ങളും ചിത്രീകരിക്കുന്നതാണ് പുതിയ നോട്ട്. വരുന്ന വർഷത്തിന്റെ ആദ്യപകുതിയോടെ പുതിയ നോട്ടുകൾ ജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങും. നിലവിലുള്ള ആയിരം ദിർഹം നോട്ടുകൾ തുടർന്നും പ്രാബല്യത്തിലുണ്ടാവും.
യു എ ഇ രാഷ്‍ട്രപിതാവായ ശൈഖ് സായിദിന്റെ ചിത്രത്തിനൊപ്പം അബുദാബിയിലെ ബറാക ആണവോർജ്ജനിലയവും ചൊവ്വാ ഗ്രഹത്തിലെ പര്യവേക്ഷണത്തിനായി യു എ ഇ വിക്ഷേപിച്ച ഹോപ്പ് പ്രോബും പുതിയ കറൻസി നോട്ടിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ബഹിരാകാശവാഹനത്തിന്റെ പശ്ചാത്തലത്തിലുള്ള ശൈഖ് സായിദിന്റെ ചിത്രം 1976ൽ അദ്ദേഹം നാസ മേധാവികളുമായി നടത്തിയ ചർച്ചയുടെ ഓർമ്മയാണ്. തൊട്ടുമുകളിൽ യു എ ഇ-യുടെ ചൊവ്വാ പര്യവേക്ഷണദൗത്യത്തിന്റെ ഭാഗമായ ഹോപ്പ് പ്രോബുമുണ്ട്. ബഹിരാകാശസഞ്ചാരിയുടെ ചിത്രത്തോടെയുള്ള സെക്യൂരിറ്റി മാർക്കാണ് പുതിയ നോട്ടിലുള്ളത്. നോട്ടിന്റെ പിൻവശത്താണ് ബറാക ആണവോർജ്ജപ്ലാന്റിന്റെ ചിത്രം ഉൾപ്പെടുത്തിയിട്ടുള്ളത്.
പുനരുപയോഗിക്കാവുന്ന പോളിമർ മെറ്റീരിയൽ കൊണ്ടാണ് നോട്ട് നിർമിച്ചിരിക്കുന്നത്. പേപ്പറിനേക്കാൾ ഇത് ഈടുനിൽക്കുമെന്നും അതുകൊണ്ടുതന്നെ കൂടുതൽ കാലം നോട്ടുകൾ ഉപയോഗിക്കാമെന്നും യു എ ഇ കേന്ദ്രബാങ്ക് പറയുന്നു.