നിരോധിതസംഘടനയുടെ പേര് പറഞ്ഞ് മത്സ്യത്തൊഴിലാളികളുടെ ഉപജീവനപോരാട്ടത്തെ തകർക്കാനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. വിഴിഞ്ഞം സംഘർഷത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെടുത്തി ഇത്തരം അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ സങ്കിർണമാക്കും. ഇതുസംബന്ധിച്ച നിജസ്ഥിതി വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു.
സംഘർഷം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതും ചർച്ചയ്ക്ക് മുൻകൈയെടുക്കാത്തതും ദുരൂഹമാണ്. തെളിവുകളുടെ അഭാവത്തിൽ മത്സ്യത്തൊഴിലാളി സമൂഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ഭൂഷണമല്ല. പ്രശ്നപരിഹാരം കാണുന്നതിന് പകരം പ്രകോപനകരമായ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കുന്നത് ഗുണകരമല്ല. മാധ്യമവാർത്തകൾ അടിസ്ഥാനരഹിതമാണെങ്കിൽ അത് നിഷേധിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. പ്രശ്നം വഷളാക്കുന്ന പ്രസ്താവനകളാണ് മന്ത്രിമാരും കെ ടി ജലീൽ എം എൽ എ-യും നടത്തുന്നത്. തീവ്ര ഹൈന്ദവസംഘടനകൾ വിഴിഞ്ഞം സംഘർഷത്തിന്റെ പേരിൽ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നുണ്ടെന്നും കെ പി സി സി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.