തിരുവനന്തപുരം കോർപ്പറേഷനിലെ നിയമന കത്ത് വിവാദത്തിൽ സി ബി ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. കത്ത് വിവാദത്തിൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും ആരോപണം മേയർ ആര്യാ രാജേന്ദ്രൻ നിഷേധിച്ചതാണെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ഒരു വർഷത്തിനിടെ 2000 പേരെ നഗരസഭയിൽ തിരുകിക്കയറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരസഭയിൽ നടന്നത് സ്വജനപക്ഷപാതമാണെന്നും ഭരണഘടനാലംഘനമാണെന്നും ആരോപിച്ച് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
വിവാദമായ കത്തിനെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാട്. കേസിൽ ക്രൈംബ്രാഞ്ച് 10 പേരുടെ മൊഴികളും രേഖകളും ശേഖരിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കത്തക്ക തെളിവുകൾ ഹർജിക്കാരന്റെ പക്കലില്ല. വിവാദകത്തിന്മേൽ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നും സർക്കാർ കൂട്ടിച്ചേർത്തു. ഇരുഭാഗത്തിന്റെയും വാദം പൂർത്തിയാക്കിയ കേസ് വിധി പറയാനായി മാറ്റി.