ശശി തരൂരിനെപ്പോലുള്ളവരാണ് നാടിനെ നയിക്കേണ്ടതെന്ന് എം കെ രാഘവൻ എം പി. നാടിന്റെ പുണ്യമാണ് തരൂരെന്നും കോഴിക്കോട് പ്രൊവിഡൻസ് കോളജിൽ നടന്ന ചടങ്ങിലെ പ്രസംഗത്തിൽ എം കെ രാഘവൻ കൂട്ടിച്ചേർത്തു. മലബാർ മേഖലയിൽ തരൂർ നടത്തുന്ന പരിപാടികളിൽ നിന്ന് യൂത്ത് കോൺഗ്രസ് വിട്ടുനിന്നതോടെ സംസ്ഥാന കോൺഗ്രസിൽ തരൂർ അനുകൂലികളും പ്രതികൂലികളും എന്ന രണ്ട് വിഭാഗങ്ങൾ രൂപപ്പെട്ട് പ്രത്യക്ഷപോരിനിറങ്ങി. നേരത്തേ എ ഐ സി സി അധ്യക്ഷനായി തരൂർ മത്സരിച്ചപ്പോൾ പരോക്ഷമായി ആരംഭിച്ച നിശബ്ദനീക്കങ്ങളാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
കോൺഗ്രസ്സിൽ സമാന്തരപ്രവർത്തനം അനുവദിക്കില്ലെന്ന സതീശനും പാർട്ടിയിൽ ഇനി വേണ്ടത് ഐക്യമാണെന്ന തരൂരിന്റെ മറുപടിയും നിലപാടുകളുടെയും രീതിശാസ്ത്രങ്ങളുടെയും വെളിച്ചപ്പെടലായി. കോൺഗ്രസ്സിന് വേണ്ടിയാണ് താനും രാഘവനും നിൽക്കുന്നതെന്നും അച്ചടക്കലംഘനം നടത്തി എന്ന ആരോപണത്തിന് മറുപടിയില്ലെന്നും പ്രതികരിച്ച തരൂർ സതീശന് വ്യക്തമായ സൂചനയാണ് നൽകുന്നത്. ഇനിയൊരു വിഭാഗീയതയ്ക്ക് കോൺഗ്രസ്സിന് ബാല്യമില്ലെന്നും കോൺഗ്രസ്സിനെ തകർക്കാനുള്ള യാതൊരു അജണ്ടയും വെച്ചുപൊറുപ്പിക്കില്ലെന്നും സതീശൻ പറഞ്ഞിരുന്നു.