ഒരു വ്യക്തിയുടെ തിരിച്ചറിയൽ രേഖയായി ആധാർ സ്വീകരിക്കുമ്പോൾ യുഐഡി പരിശോധിച്ച് സ്ഥിരീകരിക്കണമെന്ന് സ്ഥാപനങ്ങളോട് ആധാർ അതോറിറ്റിയുടെ നിർദ്ദേശം. പ്രിന്റ് രൂപത്തിലുള്ളതോ ഇലക്ട്രോണ്ക് രൂപത്തിലുള്ളതോ ആയ ആധാർ കാർഡുകൾക്കും ഈ നിർദ്ദേശം ബാധകമാണ്. ഇത്തരത്തിൽ തിരിച്ചറിയൽ രേഖ സ്ഥിരീകരിക്കുന്നതിൽ യുണീക് ഐഡന്റിഫിക്കേഷൻ അതേറിറ്റി ഓഫ് ഇന്ത്യക്കു ആധാർ ഉടമസ്ഥരുടെ അനുമതി ഉണ്ടെന്നും സമർപ്പിച്ച ആധാറിന്റെ വസ്തുത ഉറപ്പിക്കേണ്ടത് ഉചിതമായ നടപാടിയാണെന്നും നിർദ്ദേശം വ്യക്തമാക്കുന്നു. ആധാർ ലെറ്റർ, ഇ-ആധാർ, ആധാർ പിവിസി കാർഡ്, എം ആധാർ എന്നിവയ്ക്കും നിർദേശം ബാധകമാണ്.
ആധാർ ഉപയോഗിച്ച് സാമൂഹ്യവിരുദ്ധരുടെ ചൂഷണം തടയാൻ സ്ഥിരീകരണം സഹായിക്കും. ആധാർ കൃത്രിമത്വം നടത്തുന്നതും കണ്ടെത്താൻ ഇത്തരം ഒാഫ് ലൈൻ വേരിഫിക്കേഷനുകൾ സഹായിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ആധാർ ആക്ടിലെ സെക്ഷൻ 35 അനുസരിച്ച് ആധാർ രേഖകളിൽ കൃത്രിമത്വം കാണിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഏത് സാഹചര്യത്തിലും തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുമ്പോൾ രേഖകളുടെ വസ്തുത ഉറപ്പു വരുത്തണമെന്നാണ് സംസ്ഥാന സർക്കാരുകൾക്ക് ആധാർ അതോറിറ്റി മുഖേന കേന്ദ്രം നല്‍കിയിരിക്കുന്ന നിർദ്ദേശം. ഇതുസംബന്ധിച്ച സ്ഥാപനങ്ങൾക്കുള്ള സർക്കുലറുകളും ഡാറ്റ സ്ഥിരീകരിക്കുന്ന സമയത്ത് പാലിക്കേണ്ട പ്രോട്ടോക്കോളും ഈ സർക്കുലർ വിശദീകരിക്കുന്നുണ്ട്.
ഏതു രൂപത്തിലുള്ള ആധാർ കാർഡിലും നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്കാൻ ചെയ്താൽ രേഖകൾ സ്ഥിരീകരിക്കാം. ആൻഡ്രോയ്ഡിലും ഐഒഎസിലും അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഏതൊരു ഫോണിലും ക്യുആർ കോഡ് സ്കാനർ ലഭ്യമാണ്. വിൻഡോസ് അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾക്കും ക്യുആർ കോഡ് സ്കാനർ ലഭിക്കും. ഇന്ത്യക്കാരായിട്ടുള്ള ആധാർ കാർഡ് ഉടമകൾക്ക് ക്യുആർ കോഡ് പരിശോധനയിലൂടെ അപ്ഡേറ്റ് ചെയ്തിട്ടുള്ള വിവരങ്ങൾ കൃത്യമാണോ എന്നു പരിശോധിക്കാനുള്ള അവസരവും ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ലഭ്യമാണ്. ആധാർ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ആധാർ അതോറിറ്റിയുടെ നിർദ്ദേശത്തിൽ വിശദമാക്കുന്നുണ്ട്.