താഴേത്തട്ടിൽ സംഘടന ശക്തിപ്പെടണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയിലാണ് ഖാർഗെ തന്റെ നിലപാട് വ്യക്തമാക്കിയത്. ജനറൽ സെക്രട്ടറിമാർ മുതൽ താഴേത്തട്ടിലുള്ള പ്രവർത്തകർ വരെ തങ്ങളുടെ ചുമതല നിറവേറ്റുന്നുണ്ടോയെന്നായിരുന്നു ഖാർഗെയുടെ ചോദ്യം.
ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു തയ്യാറെടുപ്പും താഴേത്തട്ടിൽ പാര്‍ട്ടിയില്‍ നടക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. പാർട്ടി ഘടകങ്ങൾ സജീവമായാൽ മാത്രമേ തെരഞ്ഞെടുപ്പ് വിജയം സാധ്യമാകൂ എന്നും അദ്ദേഹം പറഞ്ഞു. ഉദയ്പൂര്‍ ചിന്തന്‍ ശിബിരം നടന്നിട്ടും പാര്‍ട്ടിക്ക് ഉണര്‍വില്ലെന്നും പുതിയ അധ്യക്ഷന്‍ ചുമതലയേറ്റതിനുശേഷവും കാര്യങ്ങള്‍ പഴയപടി തന്നെ തുടങ്ങി വിമര്‍ശനങ്ങള്‍ ശക്തമാവുമ്പോഴാണ് ഖാര്‍ഗെ നിലപാട് കടുപ്പിക്കുന്നത്. അതേസമയം പദവി അലങ്കാരമായി കൊണ്ടുനടക്കേണ്ടെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ വ്യക്തമാക്കിയതെന്ന് സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.