ശശി തരൂരിന്റ പ്രവർത്തനത്തിൽ വിഭാഗീയത ഇല്ലെന്നും ഒരു കോൺഗ്രസ് നേതാവിനെയും അദ്ദേഹം വിമർശിച്ചിട്ടില്ലെന്നും കെ മുരളീധരൻ എം പി. തരൂരിനെ പാർട്ടി വേദിയിലാണ് ആദ്യം ക്ഷണിച്ചത്. ആ ശ്രമത്തിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിൻമാറിയപ്പോൾ മറ്റൊരു സംഘടന അത് ഏറ്റെടുത്തു. ആ പരിപാടി നടന്നില്ലെങ്കിൽ കോൺഗ്രസ് പാർട്ടിക്ക് ഏറെ ചീത്തപ്പേര് ഉണ്ടാവുമായിരുന്നു. വർഗീയതയ്‌ക്കെതിരായ സെമിനാറിൽ പങ്കെടുക്കാൻ വന്ന തരൂരിന് കോൺഗ്രസിലെ ചിലരുടെ പ്രവർത്തനം മൂലം വേദി കിട്ടാതെ മടങ്ങേണ്ടിവന്നിരുന്നെങ്കിൽ അത് കോൺഗ്രസിനുണ്ടാക്കുക വലിയ ഡാമേജാണ്. ആ സെമിനാറിൽ കോൺഗ്രസിന്റ ആശയങ്ങളാണ് അദ്ദേഹം പ്രതിപാദിച്ചതെന്നും മുരളീധരൻ പറഞ്ഞു.
തരൂർ പങ്കെടുത്തതെല്ലാം പൊതുവേദികളിലെ ചടങ്ങിലാണ്. എംപിമാർക്ക് പൊതുവേദികളിൽ പങ്കെടുക്കാനുള്ള അവകാശമുണ്ട്. പെരിന്തൽമണ്ണയിൽ അദ്ദേഹം സിവിൽ സർവീസ് വിദ്യാർത്ഥികളുമായാണ് സംവാദം നടത്തിയത്. സംഘാടകനായ യുഡിഎഫ് എം എൽ എ വിളിച്ചിട്ടാണ് അദ്ദേഹം അവിടെ പോയത്. ഡിസിസി ഓഫീസിനെ അറിയിക്കുകയും അവർ നല്ല സ്വീകരണം നൽകുകയും ചെയ്തു. ഒരോരുത്തർക്കും ഓരോ സ്‌പേസ് ഉണ്ട്. പൊതുയോഗത്തിൽ പ്രസംഗിക്കുന്നതുപോലെ സംവാദത്തിൽ സംസാരിക്കാനാവില്ലെന്നും തരൂർ പറഞ്ഞു. മലപ്പുറത്ത് ചെന്നാൽ എല്ലാ കോൺഗ്രസ് നേതാക്കൻമാരും പാണക്കാട് തങ്ങളുടെ വീട്ടിൽ പോവാറുണ്ട്. രാഷ്ട്രീയനേതാക്കൻമാർ തമ്മിൽ കാണുമ്പോൾ തലേന്ന് പെയ്ത മഴയോ കുറിച്ചോ അല്ലെങ്കിൽ കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചോ മാത്രമല്ല ചർച്ച ചെയ്യുക. പാർട്ടി സംവിധാനം ശക്തിപ്പെടുത്തുന്നതും മുന്നണി സംവിധാനം മെച്ചപ്പെടുത്തുന്നതും സംസാരിക്കുമെന്നും ആ സന്ദർശനത്തിൽ യാതൊരുവിധ തെറ്റുമില്ലെന്നും മുരളീധരൻ പറഞ്ഞു.
ആളുകളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്താൽ മെസ്സിക്ക് പറ്റിയതുപോലെ പറ്റും. സൗദിയെ ചെറിയ രാജ്യമായി കണ്ടു നിസ്സാരമട്ടിൽ നേരിട്ടു. അവസാനം തലയിൽ മുണ്ടിട്ട് പോവേണ്ടി വന്നു. അതുപോലയാകും അവസ്ഥ. എല്ലാവരും ബൂത്ത് തലത്തിൽ നിന്നു വരണമെന്നില്ല. അതിന്റെ പ്രസക്തി നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തെന്നതുപോലെ ഇപ്പോഴും തുടരുന്നു. തരൂരിന് കേരളത്തിൽ നല്ല സ്‌പേസ് ഉണ്ട്. എംപിയെന്ന രീതിയിൽ നല്ല പ്രവർത്തനമാണ് നടത്തുന്നത്. ഒന്നേകാൽ കൊല്ലം കഴിഞ്ഞാൽ പാർലമെന്ററി തെരഞ്ഞെടുപ്പാണ്. നിലവിൽ അദ്ദേഹമായിരിക്കും സ്ഥാനാർത്ഥി. എതിരാളികൾക്ക് ആവശ്യമില്ലാതെ ആയുധം കൊടുക്കുന്നത് മോശം രീതിയാണെന്നും കെ മുരളീധരൻ എം പി സൂചിപ്പിച്ചു.