ഡൽഹി ജെ എൻ യു സർവകലാശാലയിൽ വീണ്ടും ചുവരെഴുത്ത് വിവാദം. ‘കമ്മ്യൂണിസ്‌റ്റുകാർ ഇന്ത്യ വിടുക’ എന്നാണ് ഇക്കുറി മുദ്രാവാക്യം. കമ്മ്യൂണിസ്റ്റുകാരെ ഇസ്ലാമിക് സ്റ്റേറ്റുമായി താരതമ്യം ചെയ്തും ചുവരെഴുത്തുകളുണ്ട്. ഹിന്ദു രക്ഷാ ദൾ പ്രവർത്തകരാണ് കമ്മ്യൂണിസ്റ്റുകാർക്കെതിരെ മുദ്രാവാക്യങ്ങൾ ജവഹർലാൽ നെഹ്റു സർവകലാശാലയുടെ ചുവരുകളിൽ എഴുതിയത്.
ജെ എൻ യു-വിൽ ബ്രാഹ്‌മണവിരുദ്ധമുദ്രാവാക്യങ്ങൾ വന്നതിനെത്തുടർന്നുണ്ടായ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് പുതിയ നീക്കം. ‘കമ്മ്യൂണിസ്‌റ്റുകാർ ഇന്ത്യ വിടുക’, ‘കമ്മ്യൂണിസം=ഐഎസ്’, ‘ജിഹാദികൾ ഇന്ത്യ വിടുക’ എന്നിങ്ങനെയാണ് ഹിന്ദു രക്ഷാ ദളിന്റെ പേരിൽ പ്രത്യക്ഷപ്പെട്ട ചുമരെഴുത്തുകളിൽ പറയുന്നത്.
ഇത്തരം പ്രവൃത്തികൾക്കെതിരെ നടപടിയെടുക്കുമെന്നും അന്വേഷണം ആരംഭിച്ചതായും ജെ എൻ യു അധികൃതർ അറിയിച്ചു. കമ്മ്യൂണിസ്‌റ്റുകാരാണ് ഇവിടെ ബ്രാഹ്മണ വിരുദ്ധ, ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതെന്ന് ഹിന്ദു രക്ഷാ ദൾ നേരത്തേ ആരോപിച്ചിരുന്നു. ഇവർ ജെ എൻ യു മെയിൻ ഗേറ്റിന് പുറത്ത് മുദ്രാവാക്യം വിളിച്ചതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.