Business

ചാനലുകളെ നിയന്ത്രണത്തിലാക്കിയ കേന്ദ്രസർക്കാരിന്റെ അടുത്ത ലക്ഷ്യം സോഷ്യൽ മീഡിയ; ഐടി നിയമഭേദഗതിക്കെതിരെ കപിൽ സിബൽ

Published

on

രാജ്യത്തെ ഐടി ചട്ടങ്ങളിൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതിയെ വിമർശിച്ച് മുതിര്‍ന്ന അഭിഭാഷകൻ കപിൽ സിബൽ. രാജ്യത്തെ ചാനലുകളെയെല്ലാം നിയന്ത്രിച്ചുകഴിഞ്ഞ കേന്ദ്രം ഇനി സമൂഹമാധ്യമങ്ങൾക്കും കടിഞ്ഞാണിടുകയാണെന്ന് കപിൽ സിബൽ കുറ്റപ്പെടുത്തി. അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിക്കാൻ ബാക്കിയുള്ള ഏക ഇടം സമൂഹമാധ്യമങ്ങൾ ആയിരുന്നു. അവിടെയും കേന്ദ്രം ഇടപെടുകയാണ്. എല്ലാ തരം മാധ്യമങ്ങളെയും വരുതിയിലാക്കാനാണ് കേന്ദ്രസര്‍ക്കാരിൻ്റെ നീക്കമെന്നും വിമ‍ര്‍ശിച്ചാൽ പോലും കേസെടുക്കുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുരക്ഷിതവും സുതാര്യവുമായ ഇന്‍റർനെറ്റ് സേവനം രാജ്യത്ത് ഉറപ്പാക്കാനാണ് ഐടി ചട്ടഭേദഗതിയെന്നാണ് കേന്ദ്രസർക്കാർ നിലപാട്. സർക്കാർ പ്രതിനിധി ഉൾപ്പെടുന്ന പരാതിപരിഹാരസമിതി ഉടന്‍ നിലവില്‍വരും. പരാതി പരിഹാരത്തിനുള്ള 72 മണിക്കൂര്‍ സമയപരിധി ഭാവിയില്‍ കുറയ്ക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം സമൂഹമാധ്യമകമ്പനികൾക്കുമേല്‍ നിയന്ത്രണം കടുപ്പിക്കാനാണ് കേന്ദ്രനീക്കമെന്ന വിമർശനം ശക്തമാണ്.

സമൂഹമാധ്യമകമ്പനികൾക്ക് മേല്‍ നിയന്ത്രണം ശക്തമാക്കി ഐടി ചട്ടങ്ങളില്‍ ഭേദദഗതി വരുത്തി അന്തിമവിജ്ഞാപനം കഴിഞ്ഞ രാത്രിയാണ് കേന്ദ്രം പുറത്തിറക്കിയത്. സുരക്ഷിതമായ ഇന്‍റർനെറ്റ് സേവനം ഉറപ്പാക്കുന്നതിനും സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷപ്രചാരണങ്ങളും വ്യാജവാർത്തകളും തടയാനാണ് ശ്രമമെന്നാണ് കേന്ദ്രസർക്കാർ വാദം. വിദേശത്തെയും സ്വദേശത്തെയും സമൂഹമാധ്യമകമ്പനികൾ രാജ്യത്തെ നിയമങ്ങളനുസരിച്ച് പ്രവർത്തിക്കണം. 72 മണിക്കൂറിനകം ഉപഭോക്താക്കളുടെ പരാതിയില്‍ സ്ഥാപനങ്ങൾ നടപടിയെടുക്കണം. ഇല്ലെങ്കില്‍ പരാതിപരിഹാരസമിതിയെ സമീപിക്കാം. ഒരു സർക്കാർ പ്രതിനിധിയും രണ്ട് സ്വതന്ത്രപ്രതിനിധികളും ഉൾപ്പെടുന്നതാണ് സമിതി. സമിതിയുടെ നടപടിയിലും തൃപ്തരല്ലെങ്കില്‍ കോടതിയെ സമീപിക്കാമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. കമ്പനികൾക്കുമേല്‍ നിയന്ത്രണം കടുപ്പിക്കാനാണ് നീക്കമെന്ന വിമർശനം മന്ത്രി നിഷേധിച്ചു. പുതിയ ഭേദഗതി കമ്പനികളും കേന്ദ്രസർക്കാറും തമ്മില്‍ ഏറ്റുമുട്ടലിന് വഴിയൊരുക്കിയേക്കാം. ട്വിറ്ററുൾപ്പടെയുള്ള സമൂഹമാധ്യമകമ്പനികളുമായി പലകുറി കേന്ദ്രം ഇടഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version