രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം. 2020ൽ നടത്തിയ വിമത നീക്കങ്ങൾ ചൂണ്ടിക്കാട്ടി സച്ചിൻ പൈലറ്റ് ചതിയനാണെന്നും അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയാക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് രംഗത്തെത്തി. ഒരു രാജ്യദ്രോഹിയ്ക്ക് മഖ്യമന്ത്രിയാകാൻ കഴിയില്ല. ഹൈക്കമാൻഡ് ഒരിക്കലും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കില്ല. പത്ത് എംഎൽഎമാർ പോലും കൂടെയില്ലാത്തയാൾ കലാപം നടത്തി പാർട്ടിയെ വഞ്ചിച്ചു’; ഗെഹ്ലോട്ട് പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് പൈലറ്റിന്റെ കലാപത്തിൽ പങ്കുണ്ടെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു. അദ്ദേഹത്തോട് വിശ്വസ്തരായ ചില കോൺഗ്രസ് എംഎൽഎമാർ ഒരു മാസത്തിലേറെയായി ഗുരുഗ്രാം റിസോർട്ടിൽ തങ്ങുകയും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ അവരെ സന്ദർശിക്കുകയും ചെയ്തുവെന്നും ഗെഹ്ലോട്ട് പറഞ്ഞു. എംഎൽഎമാർക്ക് 10 കോടി രൂപ വരെ നൽകിയെന്നും ബിജെപിയുടെ ഡൽഹി ഓഫീസിൽ നിന്നാണ് ഈ പണമെല്ലാം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അശോക് ഗെഹ്ലോട്ടിന്റെ പരാമർശങ്ങളോട് സച്ചിൻ പൈലറ്റ് പ്രതികരിച്ചില്ല.