ഗുജറാത്തിൽ ഏഴ് ബിജെപി നേതാക്കളെ പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്രരായി മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ച നേതാക്കൾക്കെതിരെയാണ് നടപടി. ഹർഷദ് വാസവ, അരവിന്ദ് ലഡാനി, ഛത്രസിങ് ഗുൻജരിയ, കേതൻ ഭായ് പട്ടേൽ, ഭാരത് ഭായ് ചാവ്ഡ, ഉദയ് ഭായ് ഷാ, കരൻ ഭായ് എന്നിവർക്കെതിരെയാണ് സസ്പെൻഷൻ നടപടി. ഇവർ നിയമസഭാസീറ്റിനായി പാർട്ടിക്കുള്ളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. അത് നടക്കാതെ വന്നതോടെ സ്വതന്ത്രരായി നാമനിർദ്ദേശപത്രിക സമർപ്പിക്കുകയായിരുന്നു.
പാർട്ടിവിരുദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാൽ ആറുവർഷത്തേക്ക് ഈ എം എൽ എ-മാരെ സസ്പെൻഡ് ചെയ്യുകയാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീൽ വ്യക്തമാക്കി. അധികാരത്തുടർച്ച ലക്ഷ്യമിട്ടാണ് ബി ജെ പി-യുടെ നീക്കം. 42 സിറ്റിങ് എം എൽ എ-മാർക്ക് ഗുജറാത്തിൽ ഇത്തവണ മത്സരിക്കാൻ പാർട്ടി അനുമതി നൽകിയിരുന്നില്ല. ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി പ്രഖ്യാപിച്ച 160 പേരിൽ 38 സിറ്റിങ് എം എൽ എ-മാരെയും ഒഴിവാക്കിയിരുന്നു. മുൻ മുഖ്യമന്ത്രി വിജയ് രൂപാണി, മുൻ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ നിഥിൻ പട്ടേൽ എന്നീ പ്രമുഖരുൾപ്പെടെ പുറത്തായവരിലുണ്ട്.