ഗവർണർ-സർക്കാർ പോരിൽ പ്രതികരിക്കാനില്ലെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. കേരളത്തിലെ രാഷ്ട്രീയസംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രതികരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നുംസൂചിപ്പിച്ച അദ്ദേഹം രാഷ്ട്രീയ അഭിപ്രായങ്ങൾ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സമയമാകുമ്പോൾ പറയുമെന്നും വ്യക്തമാക്കി.
പുറത്താക്കിയ വിസിമാർക്ക് കാരണം കാണിക്കുന്നതിന് ഗവർണർ അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. പുറത്താക്കാതിരിക്കാനുള്ള കാരണങ്ങൾ ഉണ്ടെങ്കിൽ അത് വ്യക്തമാക്കാൻ നിർദേശിച്ചാണ് ഗവർണർ വിസി-മാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ആറ് വിസിമാരാണ് ഇതുവരെ മറുപടി നൽകിയത്. മറ്റ് വിസി-മാർ കൂടി ഇന്നും നാളെയുമായി മറുപടി നൽകുമെന്നാണ് കരുതുന്നത്. എല്ലാവരുടെയും മറുപടി കിട്ടിയതിനുശേഷം ഗവർണർ തുടർനടപടികളിലേക്ക് കടന്നേക്കും.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് ഒഴിവാക്കാൻ നിയമനിർമ്മാണത്തിന് സർക്കാരിന് സിപിഎം അനുമതി നൽകും. ഇന്നത്തെ സിപിഎം സംസ്ഥാനസമിതി യോഗത്തിൽ ഇക്കാര്യം അന്തിമതീരുമാനത്തിലെത്തും. ഓർഡിനൻസ് തയ്യാറാക്കി ഗവർണറുടെ അനുമതിക്ക് അയക്കാനാണ് ആലോചന. ഓർഡിനൻസിൽ ഒപ്പിടാൻ ഗവർണർ തയ്യാറായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കും. ഗവർണർ എതിർപ്പ് തുടർന്നാൽ കോടതിയെ സമീപിക്കും. ഇതിന് പ്രതിപക്ഷപിന്തുണയും തേടും. തുടര്‍നടപടിക്കായി പാര്‍ട്ടി സര്‍ക്കാരിനെ ചുമതലപ്പെടുത്തി. ഗവര്‍ണര്‍ക്കെതിരെ തമിഴ്നാടുമായി യോജിച്ച് പ്രക്ഷോഭവും ആലോചനയിലുണ്ട്. ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭത്തിൽ സീതാറാം യെച്ചൂരിയും ഡി.രാജയും ഡിഎംകെ നേതാക്കളും പങ്കെടുക്കും.