ഗവർണർ-സർക്കാർ ഏറ്റുമുട്ടലും എം.വി ഗോവിന്ദനെ പിബിയിലേക്ക് എടുക്കുന്നതും ചര്‍ച്ച ചെയ്ത് സിപിഎം കേന്ദ്രകമ്മിറ്റി. ഗവര്‍ണര്‍ക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷപിന്തുണ തേടാനാണ് സിപിഎം നീക്കം. ഗവർണർ-സർക്കാർ ഏറ്റുമുട്ടൽ സിപിഎം കേന്ദ്രകമ്മിറ്റി ചർച്ച ചെയ്തിരുന്നു. ഗവർണർ ഉയർത്തുന്ന ഭീഷണിയെ രാഷ്ട്രീയപരമായും നിയമപരമായും നേരിടണമെന്ന പൊതുവികാരമാണ് സിസിയിൽ ഉയർന്നത്. ഗവർണറുടെ നടപടികൾക്കെതിരെ രൂക്ഷവിമർശനവും യോഗത്തിൽ ഉണ്ടായി. വിഷയം ദേശീയതലത്തിലും ഉയർത്താണ് സിപിഎം നീക്കം.
പ്രീതി നഷ്ടമായ മന്ത്രിയുടെ രാജിയെന്ന ഗവർണറുടെ ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി. ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ ബിജെപി-യുടെ രാഷ്ട്രീയചട്ടുകമാണ് ഗവർണർമാരെന്ന് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക്ക് കുറ്റപ്പെടുത്തി. കോടിയേരി ബാലകൃഷ്ണന് പകരം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദനെ പിബി-യിലേക്ക് എടുക്കുന്നതും കമ്മിറ്റി ചര്‍ച്ച ചെയ്യും. ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍, നിലവിലെ രാഷ്ട്രീയസാഹചര്യം എന്നിവയും കേന്ദ്രകമ്മിറ്റി പരിശോധിക്കും. നാളെ സിഐടിയു സംഘടനാറിപ്പോർട്ടും സിസി ചർച്ച ചെയ്യുന്നുണ്ട്.