കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ. വിലക്ക് വിവാദമായതിൽ അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശശി തരൂർ, ഇതേക്കുറിച്ച് രാഘവൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിശദീകരിച്ചു. പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ പുതിയ ആഭ്യന്തരപ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് വിലക്ക് വിവാദം. ശശി തരൂരിനെ വിലക്കിയതിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം ലക്ഷ്യമിട്ടവരെന്ന കെ മുരളീധരന്റെ പരാമർശം കെ സുധാകരൻ, വി ഡി സതീശൻ തുടങ്ങിയവരെ ലക്ഷ്യമിട്ടാണെന്നതിനാൽ അന്തരീക്ഷം മുറുകി. ഈ വിഷയത്തിൽ തന്നിൽ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്നാണ് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ നിലപാട്. കോൺഗ്രസിലെ മുൻനിരനേതാക്കൾ തന്നെ പരസ്യമായി പോരടിക്കാനിറങ്ങിയതോടെ വിവാദം വളരുന്നു എന്ന് തിരിച്ചറിഞ്ഞ് പരസ്യപ്രതികരണങ്ങൾക്ക് കെ പി സി സി പ്രസിഡന്റ് വിലക്കേർപ്പെടുത്തി. നേതാക്കളെ പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ലെങ്കിലും അന്വേഷണം വേണമെന്ന് ആവർത്തിച്ചാവശ്യപ്പെടുന്നുണ്ട് ശശി തരൂരും എം കെ രാഘവനും.
തരൂർ പരിപാടികളിൽ പങ്കെടുക്കുന്നത് ഡിസിസികളുടെ അറിവോടെ മാത്രമായിരിക്കണമെന്ന സുധാകരന്റെ അറിയിപ്പിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. ശശി തരൂർ സ്വന്തം നിലയ്ക്ക് പരിപാടികളിൽ പങ്കെടുക്കരുതെന്ന മുന്നറിയിപ്പാണ് അതിലൊളിപ്പിച്ചു വെച്ചിട്ടുള്ളത്.
മാഹിയിൽ ടി പദ്മനാഭന്റെ പ്രതിമ അനാഛാദനപരിപാടിയിൽ പങ്കെടുത്ത തരൂർ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി നടത്തുന്ന കൂടിക്കാഴ്ച കോൺഗ്രസ്-ലീഗ് നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായ ഇന്നത്തെ സാഹചര്യത്തിൽ പ്രാധാന്യമേറെയാണ്.