കേരളത്തിലെ അനധികൃതനിയമനങ്ങൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് അനധികൃതനിയമനമാഫിയകൾ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് പത്തനതിട്ടയിലെ അനധികൃതനിയമനമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ കളക്ടറുടെ യൂസർ ഐഡി ദുരുപയോഗം ചെയ്യുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
എല്ലായിടത്തും സർക്കാർ അരാജകത്വമാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. പൊലീസിന് സർക്കാർ സംവിധാനത്തെ അനുസരിക്കുകയേ നിവൃത്തിയുള്ളൂ. മറ്റേതെങ്കിലും ഏജൻസികൾ അന്വേഷിക്കണം. കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നതാണ് ഉചിതമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പത്തനംതിട്ടയിൽ റവന്യു വകുപ്പിൽ പുതുതായി നിയമിച്ച എൽഡി ക്ലർക്കുമാർക്ക് നിയമന ഉത്തരവ് നൽകിയ രീതിയാണ് വിവാദത്തിലായത്. 25 പേരുടെ പട്ടികയിൽ രണ്ട് പേർക്ക് മാത്രമാണ് നേരിട്ട് ഉത്തരവ് നൽകിയത്. നിയമന ഉത്തരവ് രജിസ്റ്റേഡ് തപാൽ വഴി അയക്കണമെന്ന ചട്ടം നിലനിൽക്കേ ഇത് ലംഘിച്ചത് ജോയിന്റ് കൗൺസിൽ നേതാക്കളുടെ ഇടപെടൽ മൂലമാണെന്നാണ് ആക്ഷേപം. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു.