എസ് എൻ ഡി പി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ആയിരുന്ന കെ കെ മഹേശന്റെ ആത്മഹത്യയിൽ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരെ പ്രതിചേർത്ത് കേസെടുക്കാൻ കോടതി ഉത്തരവിട്ടു.
കെ കെ മഹേശന്റെ ഭാര്യ നൽകിയ ഹർജിയിലാണ് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടിന്റെ ഉത്തരവ്. മാനസികപീഢനവും കള്ളക്കേസിൽ കുടുക്കിയതുമൂലവുമാണ് കെ കെ മഹേശൻ ആത്മഹത്യ ചെയ്തത് എന്നാണ് ഭാര്യയുടെ വാദം. വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ എൽ അശോകൻ എന്നിവരാണ് ഇതിന് കാരണമെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇവരെ പ്രതിചേർത്ത് കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം. നേരത്തെ ഈ ആവശ്യം മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
തുടർന്ന് കെ കെ മഹേശന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു. സി ആർ പി സി 154 പ്രകാരം കേസെടുക്കേണ്ട സംഭവമാണിതെന്നും അതിനാൽ മജിസ്‌ട്രേറ്റ് കോടതി വീണ്ടും വാദം കേൾക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വാദം കേട്ടതിനുശേഷമാണ് ആലപ്പുഴ കോടതിയുടെ ഉത്തരവ്.