കണ്ണൂർ വിസിയും തിരുവനന്തപുരം മേയറും രാജിവെക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ. പ്രിയ വർഗീസുമായി ബന്ധപ്പെട്ട വഴിവിട്ട നിയമനം പുറത്തുവന്ന സാഹചര്യത്തിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ പദവിയിൽ തുടരാൻ ഗോപിനാഥ് രവീന്ദ്രന് അർഹതയില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. സമാനമായ വഴിയിൽ തിരുവനന്തപുരം മേയറും രാജിവയ്ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള നിയമനിർമാണം എന്തിന് നടത്തുന്നുവെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. ഗവർണർ വഴിവിട്ട് എന്ത് ചെയ്തു എന്നെങ്കിലും പറയാനുള്ള ബാധ്യതപിണറായി വിജയനുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. കൊച്ചി നഗരത്തിലെ കാന മൂടാൻ പണമില്ലാത്ത സർക്കാരാണ് നിയമയുദ്ധത്തിനായി കോടികൾ മുടക്കുന്നത്. ഗവർണർമാരെ ചാൻസലർമാരായി നിലനിർത്തുന്ന കേന്ദ്രനിയമം പരിഗണനയിൽ ഉള്ളതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന സർക്കാർ ബിജെപിക്കെതിരെ ആസൂത്രിതനീക്കം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എംഎൽഎമാരെ റാഞ്ചാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണം ദുരുദ്ദേശപരമാണ്. അന്തർ സംസ്ഥാനബന്ധമുള്ള സംഭവമാന്നെങ്കിൽ സിബിഐ അന്വേഷിക്കട്ടേയെന്ന് തീരുമാനിച്ചുകൂടേയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. കോൺഗ്രസിൽ ഭിന്നിപ്പുണ്ടാക്കി എംഎൽഎമാരെ കൂടെക്കൂട്ടിയവരാണ് ഇപ്പോൾ ബിജെപി റാഞ്ചാൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്നതെന്നും വി മുരളീധരൻ പരിഹസിച്ചു.