നാസയുടെ ചാന്ദ്രദൗത്യമായ ആർട്ടെമിസ്-1 ഓറിയോൺ പേടകം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ചന്ദ്രമണ്ഡലത്തിൽ നിന്നും ഇന്നലെ ഓറിയോൺ ഭൂമിയിലേക്ക് തിരിച്ചുവെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ 24,500 മൈൽ (39,400 കി.മീ) വേഗതയിൽ ഭൂമിയിലേക്ക് പതിക്കുന്ന ഓറിയോണിന്റെ താപകവചം ഗവേഷകർ പരിശോധിക്കും. ഡിസംബർ 11ന് സാൻഡിയാഗോ തീരത്ത് പസഫിക് സമുദ്രത്തിലാകും പേടകം ലാൻഡ് ചെയ്യുക.
മനുഷ്യനെ ചന്ദ്രനിലെത്തിക്കുന്ന ആർട്ടെമിസ്-3യ്ക്ക് മുന്നോടിയായുള്ള റിഹേഴ്‌സലാണ് ആർട്ടെമിസ്-1. നവംബർ 16നാണ് ഫ്‌ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റായ എസ് എൽ എസിലൂടെ (സ്പേസ് ലോഞ്ച് സിസ്റ്റം) ആളില്ലാപേടകമായ ഒറിയോണിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്.
അതിനിടെ ഭൂമിയിലേക്ക് തിരിച്ച് പതിയ്ക്കുന്ന ഓറിയോണിനെ വീണ്ടെടുക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനങ്ങൾ നാസയുടെ ഗ്രൗണ്ട് സിസ്റ്റംസ് ടീമും യുഎസ് നേവിയും പസഫിക് സമുദ്രത്തിൽ തുടങ്ങി. 2025-ൽ ബഹിരാകാശയാത്രികർ ചന്ദ്രനിലിറങ്ങും.