നിയമസഭ സമ്മേളിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സർവകലാശാലകളുടെ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് അപ്രസക്തമെന്ന് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലകളിൽ നിയമലംഘനം നടന്നുവെന്നത് കോടതി അംഗീകരിച്ചു. കോടതിവിധികളെ മാനിക്കുന്നയാളാണ് താൻ. അത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിഥികൾക്ക് സഞ്ചരിക്കാനായി ഇന്നോവ കാർ ആവശ്യപ്പെട്ടതിൽ തെറ്റില്ല. അതിഥി ദേവോ ഭവ: എന്നതാണ് നമ്മുടെ രീതിയെന്നും അദ്ദേഹം പറഞ്ഞു. സഭാസമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസ് രാജ്ഭവൻ സർക്കാരിലേക്ക് മടക്കി അയച്ചിരുന്നു. 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ രാജ് ഭവനിൽ കൂടുതൽ അതിഥികൾ എത്തുമെന്നും അവർക്ക് സഞ്ചരിക്കാൻ കൂടുതൽ വാഹനങ്ങൾ ആവശ്യമുണ്ടെന്നും പറഞ്ഞ് ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരിന് അയച്ച കത്ത് പുറത്തുവന്നിരുന്ന സാഹചര്യത്തിലാണ് ഗവർണറുടെ മറുപടി.