ജനാധിപത്യസംവാദങ്ങളും ചർച്ചകളും പൂർത്തിയാവുമ്പോൾ രാജ്യത്ത് ഏക സിവിൽകോഡ് കൊണ്ടുവരാൻ ബി ജെ പി പ്രതിജ്ഞാബദ്ധമെന്നും അത് ജനസംഘകാലം മുതൽ ജനങ്ങൾക്കു നൽകിയ വാഗ്ദാനമാണെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി മാത്രമല്ല, ഭരണഘടനാ അസംബ്ലിയും ഇക്കാര്യത്തിൽ നിർദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഉചിതമായ സമയത്ത് ഏക സിവിൽകോഡ് നടപ്പാക്കാൻ പാർലമെന്റ് നടപടിയെടുക്കണമെന്നാണ് ഭരണഘടനാ അസംബ്ലി നിർദേശിച്ചത്. മതേതരരാജ്യത്തെ നിയമങ്ങൾ മതാടിസ്ഥാനത്തിലാവരുത് എന്നതാണ് അതിന്റെ യുക്തിയെന്ന് അമിത് ഷാ പറഞ്ഞു.
രാജ്യം മതേതരമായിരിക്കുമ്പോൾ നിയമങ്ങൾ എങ്ങനെ മതാടിസ്ഥാനത്തിലാവുമെന്ന് അമിത് ഷാ ചോദിച്ചു. ഏത് മതത്തിൽ വിശ്വസിക്കുന്നവരായാലും പാർലമെന്റും സംസ്ഥാനനിയമസഭകളും പാസ്സാക്കുന്ന നിയമങ്ങൾ ബാധകമാവണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. ഇപ്പോൾ ബി ജെ പി അല്ലാതെ ഒരു പാർട്ടിയും ഏക സിവിൽകോഡിനെക്കുറിച്ചു പറയുന്നില്ല. ഭരണഘടനാ അസംബ്ലിയുടെ നിർദ്ദേശങ്ങൾ വിസ്മരിക്കപ്പെട്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.