ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഗുജറാത്ത് തയ്യാറെടുക്കുന്നതായി മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ചുള്ള പഠനറിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജ് അധ്യക്ഷനായ നാല് അംഗങ്ങൾ വരെയുള്ള സമിതിയെ ഉടൻ നിയോഗിക്കും. വിവിധവശങ്ങൾ പരിഗണിച്ച് സമിതി നൽകുന്ന റിപ്പോർട്ടിന് ശേഷം തുടർ നടപടികളിലേക്ക് കടക്കും. തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഗുജറാത്തിൽ ബിജെപി സർക്കാര്‍ നിർണായകനീക്കമാണ് നടത്തിയിരിക്കുന്നത്. ഹിമാചലിനും ഉത്തരാഖണ്ഡിനും പിന്നാലെ ഈ വഴിയിലേക്ക് നീങ്ങുന്ന, ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്.
ബിജെപിയുടെ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും നേതാക്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ജനങ്ങൾക്കിടയിൽ തുല്യത ഉറപ്പാക്കാനുള്ള ധീരമായ ശ്രമമാണ് സർക്കാരിന്‍റേത് എന്നായിരുന്നു ഗുജറാത്തിലെ ഗതാഗതമന്ത്രി പൂർണേഷ് മോദിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് തിയതി തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കും എന്ന് ഉറപ്പായിരിക്കെയാണ് ഈ തീരുമാനമെന്നതും ശ്രദ്ധേയം. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമായി ഇനി ഇത് മാറും. തീരുമാനത്തോടുള്ള പ്രതിപക്ഷപാർട്ടികളുടെ പ്രതികരണമാണ് അറിയേണ്ടത്.