ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എ-യുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന്റെതാണ് ഉത്തരവ്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് എൽദോസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.
അന്വേഷണത്തിൽ എൽദോസ് കുന്നപ്പിള്ളി പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. അന്വേഷണം പ്രാഥമികഘട്ടത്തിൽ മാത്രമാണ്. ഈ ഘട്ടത്തിൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും സർക്കാർ അറിയിച്ചു. എന്നാൽ ഒറ്റവരി ഉത്തരവിൽ കോടതി ഹർജി തള്ളുകയായിരുന്നു.