ഹിജാബ് വിരുദ്ധപ്രക്ഷോഭം ശക്തമാകുന്നതിനിടെ ഇറാനിൽ മതകാര്യപോലീസിനെ പിരിച്ചുവിട്ടു. നീതിന്യായവ്യവസ്ഥയിൽ മതകാര്യപോലീസിന് സ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് നടപടി. ഹിജാബ് നിയമത്തിൽ മാറ്റം വരുത്തുന്നത് സംംബന്ധിച്ച ചർച്ചകൾ ഭരണതലത്തിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
രണ്ടു മാസത്തിലേറെ നീണ്ട ഹിജാബ് വിരുദ്ധസമരങ്ങൾക്കൊടുവിലാണ് ഇറാൻ ഭരണകൂടം മതകാര്യപോലീസിനെ പിരിച്ചുവിടുന്നത്. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനി(22) മരിച്ചതിനു പിന്നാലെയാണു പ്രക്ഷോഭം ആരംഭിച്ചത്. സെപ്റ്റംബർ 16നായിരുന്നു മഹ്സ അമിനിയുടെ മരണം.
അമേരിക്കൻ പിന്തുണയുണ്ടായിരുന്ന രാജവാഴ്ചയെ അട്ടിമറിച്ച് 1979ൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ സ്ഥാപിച്ചതിനു പിന്നാലെയാണു രാജ്യത്ത് ഇസ്ലാമികനിയമങ്ങൾ നിർബന്ധമാക്കിയത്. മഹ്മൂദ് അഹമ്മദി നജാദ് ഇറാൻ പ്രസിഡന്റായിരുന്ന സമയത്ത് മതകാര്യപോലീസ് സ്ഥാപിതമായി. 2006ൽ യൂണിറ്റുകൾ പട്രോളിങ് ആരംഭിച്ചു. അടുത്തിടെ ശക്തമായ ഹിജാബ് വിരുദ്ധസമരങ്ങളെ അടിച്ചമർത്തിയിരുന്ന ഭരണകൂടം ഒടുവിൽ മുട്ടുമടക്കിയെന്ന് രാജ്യാന്തരനിരീക്ഷകർ ചൂണ്ടിക്കാട്ടി. രാജ്യത്തെ സർവ്വകലാശാല വിദ്യാർത്ഥികളാണ് പരസ്യമായി ഹിജാബ് കത്തിച്ചും തലമുടി മുറിച്ചും പ്രക്ഷോഭത്തിനു തുടക്കമിട്ടത്.