ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഇനി ഇ-റുപ്പിയും. പരീക്ഷണഘട്ടമെന്ന നിലയിൽ മുംബൈ,ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലാണ് ഇ-റുപ്പി വിനിമയം ആദ്യഘട്ടത്തിൽ നടത്താനാവുക. നിലവിലുള്ള നോട്ടുകൾ പോലെ വിനിമയം ചെയ്യാവുന്നതാണ് ഇ-റുപ്പിയും. ബാങ്ക് നോട്ടുകൾ പോക്കറ്റിലെ പേഴ്സിലാണെങ്കിൽ ഇ റുപ്പി ഫോണിലായിരിക്കും. ഇപ്പോൾ ഉപയോഗത്തിലുള്ള ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ ബാങ്ക് അക്കൗണ്ട് ലിങ്ക്ഡ് ആപ്പുകൾ പോലെയല്ല ഡിജിറ്റൽ കറൻസിയുടെ വിനിമയം.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇഷ്യൂ ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു നിയമപരമായ ഡിജിറ്റൽ കറൻസിയാണ് ഇ-റുപ്പി. എന്നാൽ ഇതിന്റെ വിനിമയം നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാവില്ല. നിലവിൽ പ്രാബല്യത്തിലുള്ള കറൻസിയുടെയും നാണയത്തിന്റെയും മൂല്യമുള്ള ടോക്കണുകളായി ഇ-റുപ്പി പുറത്തിറങ്ങും. ആദ്യഘട്ടത്തിൽ എസ് ബി ഐ ഉൾപ്പെടെയുളള നാല് ബാങ്കുകളെ സഹകരിക്കാനായി ആർ ബി ഐ തെരഞ്ഞെടുത്തിട്ടുണ്ട്. നാല് നഗരങ്ങളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ സി ഐ സി ഐ ബാങ്ക്, യെസ് ബാങ്ക്, ഐ ഡി എഫ് സി ഫസ്റ്റ് ബാങ്ക് എന്നീ നാല് ബാങ്കുകളുമായി ആദ്യഘട്ടം ആരംഭിക്കും.
ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച് ഡി എഫ് സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയെയും പിന്നീട് ഈ പൈലറ്റിൽ ഉൾപ്പെടുത്തും. നിങ്ങളുടെ അക്കൗണ്ടുകൾ ഈ ബാങ്കുകളിലാണെങ്കിൽ നിങ്ങൾക്ക് ഡിജിറ്റൽ കറൻസി ഉപയോഗിക്കാനും കഴിയും. മുംബൈ, ന്യൂഡൽഹി, ബാംഗ്ലൂർ, ഭുവനേശ്വർ എന്നിവിടങ്ങളിൽനിന്നാണ് ഇത് ആരംഭിക്കുക. പിന്നീട് അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, കൊച്ചി, ലഖ്നൗ, പാട്ന, ഷിംല എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും. എല്ലാ ബാങ്കുകളെയും ഉൾപ്പെടുത്തി പരീക്ഷണപദ്ധതിയുടെ വ്യാപ്തി ക്രമേണ വർദ്ധിപ്പിക്കുമെന്ന് ആർ ബി ഐ അറിയിച്ചു. മൊബൈൽ ഡിവൈസുകളിലൂടെ പരസ്പരം അയയ്ക്കാനും എല്ലാത്തരം സാധനങ്ങളും വാങ്ങാനും എളുപ്പത്തിൽ കഴിയും. ഈ ഡിജിറ്റൽ രൂപയെ ആർബിഐ പൂർണമായും നിയന്ത്രിക്കും.