രാമൻകുളങ്ങരയിലെ ആളൊഴിഞ്ഞ പറമ്പിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയിൽ മന്ത്രവാദം നടത്തിയ സ്ഥലമുടമയേയും പൂജാരിയേയും ബലി നൽകാനുള്ള കോഴിയെയും മാരകായുധങ്ങളും സഹിതം നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ എരുമപ്പെട്ടി പൊലീസ് സ്ഥലമുടമയേയും മന്ത്രവാദിയേയും കസ്റ്റഡിയിലെടുത്തു. ഇവർ എത്തിയ കാറും ആയുധങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒഴിഞ്ഞ പറമ്പിൽ തീയും പുകയും കണ്ട് പരിഭ്രമിച്ച നാട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് പൂജ നടത്തുന്നതായി മനസിലാക്കിയത്. മുളകും മല്ലിയുമാണ് പൂജാദ്രവ്യങ്ങളായി ഹോമിച്ചിരുന്നത്. ബലി നൽകാൻ കോഴിയും കരുതിയിരുന്നു. ഹോമകുണ്ഡത്തിന് സമീപത്ത് എയർ ഗൺ, കത്തി, വാൾ, കോടാലി വെട്ടരിവാൾ എന്നിവ ഉൾപ്പടെ പത്തിലേറെ ആയുധങ്ങളും മദ്യവും ഉണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തവരെ പൊലീസ് രാത്രിയിൽ തന്നെ വിട്ടയച്ചു. സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.