അർദ്ധരാത്രി തെരുവിലൂടെ നടന്ന ദമ്പതികൾക്ക് പിഴ ചുമത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സുഹൃത്തിൻറെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിനുശേഷം താമസസ്ഥലത്തേക്ക് നടന്നു പോവുകയായിരുന്ന കാർത്തിക് പത്രി എന്ന യുവാവിനും ഭാര്യക്കുമായിരുന്നു പൊലീസിന്റെ പിങ്ക് വാഹനത്തിലെത്തിയവർ പിഴ ചുമത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കാർത്തിക് ബാംഗ്ലൂർ സിറ്റി പൊലീസ് കമ്മിഷണറുടെ സഹായം ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയായിരുന്നു സംഭവം. സുഹൃത്തിൻറെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തതിനുശേഷം രാത്രി 12.30-ഓടെ നടന്നു പോകുമ്പോൾ ഒരു പൊലീസ് വാഹനം എത്തി. പൊലീസ് യൂണിഫോമിലുള്ള രണ്ടുപേർ ഇറങ്ങി ഐ ഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. തങ്ങളുടെ ഫോണുകൾ പിടിച്ചുവാങ്ങിയ ശേഷം ചോദ്യം ചെയ്യാൻ ആരംഭിച്ചതായി കാർത്തിക് ആരോപിച്ചു. ഇതിനിടെ ഒരു ഉദ്യോഗസ്ഥൻ ചലാൻ ബുക്കെടുത്ത് എഴുതാൻ തുടങ്ങി.
11 മണിക്ക് ശേഷം റോഡിൽ കറങ്ങിനടക്കാൻ അനുവാദമില്ലെന്ന് കാണിച്ച് 3000 രൂപ പിഴ ചുമത്തി. പണം നൽകാത്ത പക്ഷം അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ഭാര്യ കരഞ്ഞു തുടങ്ങിയതോടെ 1000 രൂപ നൽകിയാൽ മതിയെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും കാർത്തിക് ട്വിറ്ററിൽ കുറിച്ചു.