തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്തിനടുത്തുള്ള ചിത്രവാടി ഗ്രാമത്തിൽ കുഴിമാടത്തിൽനിന്നും പത്തുവയസുകാരിയുടെ തല കാണാതായി. ഒരാഴ്ച്ച മുമ്പ് മരിച്ച ആറാം ക്ലാസ് വിദ്യാർത്ഥിനിയായ കൃതികയുടെ തലയാണ് കുഴിമാടം തുറന്ന് അറുത്തുമാറ്റി കൊണ്ടുപോയത്.
ഒക്ടോബർ 5-ന് വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കെ വൈദ്യുത തൂൺ വീണു തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഒമ്പത് ദിവസത്തോളം മരണത്തോട് മല്ലിട്ട കൃതിക ഒക്ടോബർ 14ന് മരിച്ചു. അന്ത്യകർമങ്ങൾ നടത്തിയശേഷം ഒക്ടോബർ 15-ന് മൃതദേഹം സംസ്‌കരിച്ചു. പത്ത് ദിവസത്തിന് ശേഷം ശവകുടീരത്തിൽ മാതാപിതാക്കളായ പാണ്ഡ്യനും നാദിയയ്ക്കും ചില അസ്വാഭാവികതകൾ തോന്നിയതിനെ തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരുടെയും ജില്ലാ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പോലീസ് ശവക്കുഴി തുറന്നു നോക്കിയപ്പോളാണ് പെൺകുട്ടിയുടെ തല കാണാനില്ലെന്ന് കണ്ടെത്തിയത്. എന്തെങ്കിലും വൈരാഗ്യത്തെ തുടർന്നാണോ അതോ മന്ത്രവാദത്തിന്റെയോ മറ്റോ ഭാഗമായാണോ തലയറുത്തുമാറ്റിയതെന്ന് പരിശോധിക്കുന്നുണ്ട്. പെൺകുട്ടിയെ കുഴിച്ചിട്ട സ്ഥലത്തിന് സമീപം ഉപയോഗിച്ച ചില കയ്യുറകളും ടോർച്ച് ലൈറ്റും പോലീസ് കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരുന്നു.