അംബേദ്കറെ ഹിന്ദുസംഘടന കാവിവത്ക്കരിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടിലെ ഹിന്ദു അനുകൂലസംഘടനയായ ഹിന്ദു മക്കൾ കച്ചിയാണ് കാവി ഷർട്ടിട്ട് നെറ്റിയിൽ ഭസ്മം ചാർത്തിയുളള ഡോ. ബി ആർ അംബേദ്കറുടെ പോസ്റ്റർ പതിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് വിടുതലൈ ചിരുതൈകൾ കച്ചി നേതാവും പാർലമെന്റ് അംഗവുമായ തൊൽക്കാപ്പിയൻ തിരുമാവളവൻ രംഗത്തെത്തി.
അംബേദ്കറെ കാവിവൽക്കരിക്കുകയാണെന്ന് പോസ്റ്ററിനെ അപലപിച്ച് തിരുമാവളവൻ പറഞ്ഞു. വിഷ്ണുവിനോടോ ബ്രഹ്‌മാവിനോടോ പ്രാർത്ഥിക്കാൻ വിസമ്മതിച്ച നേതാവായിരുന്നു അംബേദ്കറെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അംബേദ്കറെ കാവി കുപ്പായവും നെറ്റിയിൽ ഭസ്മവും ധരിച്ച് ചിത്രീകരിച്ച ഇത്തരം മതഭ്രാന്തന്മാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും തിരുമാവളവൻ ആവശ്യപ്പെട്ടു.
അതേസമയം ബോധവൽക്കരണം നടത്താനാണ് ബി ആർ അംബേദ്കറെ കാവി ധരിപ്പിച്ചതെന്ന് ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത് പറഞ്ഞു. ‘തിരുമാവളവന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകളുണ്ട്, എന്നാൽ കാവി പ്രതീകമായുളള ബുദ്ധമതം സ്വീകരിച്ചതിനാൽ അംബേദ്കറും ഒരു കാവി പ്രേമിയായിരുന്നു. തിരുവള്ളുവരേയും വല്ലാലരെയും അഹിന്ദുക്കളാക്കി സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്’; സമ്പത്ത് പറഞ്ഞു.