![](https://primefoxnews.com/wp-content/uploads/2023/11/image-300x169.jpg)
സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അടിസ്ഥാന ആവശ്യങ്ങൾ പോലും പിന്നേയ്ക്ക് മാറ്റിവയ്ക്കുന്ന സര്‍ക്കാർ മുഖ്യമന്ത്രി അടക്കമുള്ളവരുടെ അത്യാവശ്യമില്ലാത്ത ചെലവുകൾ പോലും മാറ്റി വയ്ക്കുന്നില്ല. കേരളീയം പോലും പ്രതിസന്ധി കാലത്തെ ധൂര്‍ത്തെന്ന ആക്ഷേപം ശക്തമാണ്.
ഒന്നാം പിണറായി കാലത്ത് തുടങ്ങിയ സാമ്പത്തികപ്രതിസന്ധി കൊവിഡ് കാലം കഴിഞ്ഞതോടെ കടുത്തുവെന്നും എന്തിനും ഏതിനും നിയന്ത്രണം വേണമെന്നും അനാവശ്യചെലവ് നിയന്ത്രിക്കണമെന്നും നിരന്തരം ഓര്‍മ്മിപ്പിച്ച ധനവകുപ്പ് ചെലവ് ചുരുക്കൽ വകുപ്പു മേധാവികളുടെ ചുമതലയാക്കി സര്‍ക്കുലര്‍ പലതവണയിറക്കി.
ധൂർത്തെന്ന ആരോപണങ്ങളുടെ കേന്ദ്രബിന്ദു ക്ലിഫ് ഹൗസ് തന്നെയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയിലെ പശുത്തൊഴുത്തിന് അനുവദിച്ച 42.90 ലക്ഷം രൂപ, നീന്തൽകുളം നവീകരിക്കാൻ ആറ് വര്‍ഷത്തിനിടെ അനുവദിച്ചത് 3192360 രൂപ, ലിഫ്റ്റ് പണിയാൻ 25.05 രൂപ, പ്രതിസന്ധി കാലത്ത് എസ്കോര്‍ട്ട് വാഹനങ്ങൾ പുതുക്കിയതും 33 ലക്ഷം ചെലവിട്ട് കിയ കാര്‍ണിവെൽ കൂടി വാങ്ങിയതും പ്രതിപക്ഷം ഏറ്റുപിടിച്ചു. ലോകകേരളസഭക്ക് ചെലവാക്കിയ കോടികൾ മുതൽ കേരളീയത്തിന് അനുവദിച്ച പ്രാഥമികചെലവ് 27 കോടി വരെ പ്രതിസന്ധികാലത്തെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
കടുത്ത ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇടക്ക് ഒഴിവാക്കിയ വിമാനം വാടകക്ക് എടുക്കലിന്റെ ഫയൽ സര്‍ക്കാര്‍ പൊടിതട്ടിയെടുത്തതും അടുത്തിടെയാണ്. 20 മണിക്കൂര്‍ പറക്കാൻ പ്രതിമാസം ചെലവ് 80 ലക്ഷം രൂപയാണ്. അധികം പറക്കുന്ന ഓരോ മണിക്കുറിനും തുക വേറെ വേണം. കൊട്ടിഘോഷിച്ച കെ-ഫോൺ ഉദ്ഘാടനത്തിന് ചെലവായത് നാല് കോടിയോളം രൂപ.
ട്രഷറിയിൽ 5 ലക്ഷത്തിന് മുകളിൽ ബില്ല് മാറാൻ പ്രത്യേകാനുമതിനിബന്ധന വന്നിട്ട് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണകുടിശികയും 22 ശതമാനം വരുന്ന ഡിഎ കുടിശികയും മാത്രം കണക്കാക്കിയാൽ പോലും കോടികൾ വരും. ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ ആളൊന്നിന് 6400 രൂപ കൊടുക്കാനുണ്ട്. കെഎസ്ആര്‍ടിസിക്ക് കൊടുക്കാനുള്ള പണത്തിനും സര്‍ക്കാര്‍ അവധി പറഞ്ഞിരിക്കുകായാണ്. കരാറുകാര്‍ക്ക് നൽകാനുള്ളത് 6000 കോടിയോളം പണമില്ലാപ്രതിസന്ധിയിലാണ്. ഒന്നെടുത്താൽ മറ്റൊന്നിന് പകരമാകുമോ എന്നാണ് സര്‍ക്കാര്‍ ന്യായം, മുണ്ടു മുറുക്കിയുടുക്കാൻ പറയുന്ന സര്‍ക്കാര്‍ തന്നെയാണോ ഇതെന്നാണ് പൊതുജനം ചോദിക്കുന്നത്.