Connect with us

Article/Openion

അരുത് പിണറായീ . . . കെയുഡബ്ല്യുജെ-ക്ക് പുറത്തൊരു മാധ്യമലോകമുണ്ട്!

Published

on

എളമരം കരീമിനെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു നോട്ടീസ് നൽകുകയും വിനു വി ജോൺ സ്റ്റേഷനിലെത്തി വിശദീകരണം കൊടുത്തു മടങ്ങുകയും ചെയ്തു. എളമരം കരീം നല്‍കിയ പരാതിയിലാണ് കേസ്. ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാനലംഘനം നടത്തണമെന്നുമുള്ള ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

എന്നാല്‍ വിനു ഇതറിയുന്നത് പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ പോലീസ് നിരസിച്ചപ്പോഴാണ്. അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് കേരളത്തില്‍ നടന്ന അക്രമസംഭവങ്ങളെക്കുറിച്ച് അന്ന് വൈകീട്ടത്തെ ന്യൂസ് അവര്‍ അവതരിപ്പിച്ചപ്പോള്‍ സി ഐ ടി യു അഖിലേന്ത്യാ സെക്രട്ടറിയായ എളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് കേസ്.

മാര്‍ച്ച് 28ന് രാത്രി എട്ടിനും ഒമ്പതിനും ഇടക്കാണ് ഈ ‘കുറ്റകൃത്യം’ നടന്നതെന്നും പരാതി ലഭിച്ചത് ഏപ്രില്‍ മാസം 28 ന് രാവിലെ പത്തരക്കാണെന്നും എഫ് ഐ ആറില്‍ കന്റോണ്‍മെന്റ് പൊലീസ് പറയുന്നു. തിരൂരില്‍ രോഗിയുമായി പോയ ഓട്ടോ ഡ്രൈവർ യാസറിനെ ഓട്ടോയില്‍ നിന്ന് പിടിച്ചിറക്കി പണിമുടക്ക് അനൂകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചതിനെക്കുറിച്ച് എളമരം കരീമിന്റെ പ്രതികരണമിതായിരുന്നു: “മാസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ച പണിമുടക്കായിരുന്നു ഇത്. അന്ന് റോട്ടിലിറങ്ങിയിട്ട് എന്നെ പിച്ചി, മാന്തി എന്നൊക്ക പറഞ്ഞു വരികയാണ്.”

ഇതിനെക്കുറിച്ച് അന്നത്തെ ന്യൂസ് അവറില്‍ വിനു വി ജോണ്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു:
“എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബസമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു. അപ്പോള്‍ അറിയാമായിരുന്നു പിച്ചലും മാന്തലുമൊക്കെ.” ഇതിന് പിന്നാലെ വിനു വി ജോണിനെതിരെ വ്യാപകമായി രീതിയില്‍ പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ വീടിന്റെ ഗേറ്റ് ചാടി അകത്തു കടന്നു വീടിനുമുന്നിലും തിരുവനന്തപുരം നഗരത്തിലും പതിക്കുകയും ഏഷ്യാനെറ്റിലേക്ക് തൊഴിലാളിസംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. എന്നാൽ യാസറിനെ ആക്രമിച്ചവർക്കെതിരെ നടപടികൾ സ്വീകരിക്കാൻ പോലീസിന് ഉത്സാഹക്കുറവുണ്ടെന്നുള്ള വാർത്തയും പുറത്തുവരുന്നുണ്ട്.

എന്നാല്‍ തനിക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്ത വിവരം വിനു വി ജോണ്‍ അറിയുന്നത് തന്റെ പാസ്പോര്‍ട്ട് പുതുക്കി നല്‍കാനുള്ള അപേക്ഷ നല്‍കിയപ്പോഴാണ്. കേസുള്ളതുകൊണ്ട് പാസ്പോർട്ട് പുതുക്കി നല്‍കാന്‍ പറ്റില്ലന്നായിരുന്നു പൊലീസ് പറഞ്ഞത്.

ഐപിസിയിലെ 107, 118, 504, 506 എന്നീ വകുപ്പുകളും കെ പി ആക്ടിലെ 120 ഒ-യും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഇതില്‍ ചിലത് ജാമ്യം നിഷേധിക്കാന്‍ കഴിയുന്ന വകുപ്പുകളാണ്. എന്നിട്ടും പ്രതിയായ താന്‍ വിഷയം അറിയുന്നത് പാസ്പോര്‍ട്ട് പുതുക്കുന്നതിന് അനുമതി നിഷേധിച്ചപ്പോഴാണെന്നും വിനു വി ജോണ്‍ പറയുന്നു.

ഏത് ജനാധിപത്യമൂല്യസംഹിതയാണ് ഈ വിഷയത്തിൽ തെളിഞ്ഞുനിൽക്കുന്നത്? നിയമവാഴ്ചയുടെ ഏത് ഔചിത്യബോധമാണ് ഇതിൽ മുന്നിട്ടുനിൽക്കുന്നത്? ഏത് രീതിശാസ്ത്രത്തിന്റെ അളവുകോലുകളനുസരിച്ചും നിയമവാഴ്ചയുടെ ജനാധിപത്യസംഹിതകളനുസരിച്ചും സാധൂകരിക്കത്തക്കതല്ല പോലീസിന്റെ ഈ നടപടി. ഇതിന് മറുപടി പറയേണ്ടത് ആഭ്യന്തരവകുപ്പാണ്; ആ വകുപ്പ് കൈവശമിരിക്കുന്ന മുഖ്യമന്ത്രിയാണ്.

അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ജീവവായു ആണ്. അതിന്റെ കടക്കൽ കത്തി വെക്കപ്പെടുന്ന ഏതുനീക്കവും കടന്നെതിർക്കപ്പെടേണ്ടതുണ്ട്. വസ്തുതാപരമായി പരിശോധിക്കുകയാണെങ്കിൽ ആക്രമിക്കപ്പെട്ട വ്യക്തിയുടെ പൗരാഭിമാനബോധത്തെ പരിഹാസത്തിലൂടെ ആക്രമിക്കുക വഴി ‘ഇന്ത്യൻ പൗരൻ’ എന്ന ആത്മവീര്യത്തെയും അതുവഴി രാഷ്ട്രത്തിന്റെ ആത്മബോധത്തെയുമാണ് എളമരം കരീം അധിക്ഷേപിച്ചതെന്ന് കണ്ടെത്തുന്നത് അനൗചിത്യമാവുന്നതെങ്ങനെ?

സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ വാക്കുകൾ പരിഹാസരൂപേണയോ വിരുദ്ധോക്തിയിലോ ആണോ സിപിഎമ്മുകാർ വിളിച്ചുകൂവുന്നതെന്ന് വ്യക്തമാക്കേണ്ടത് അവർ തന്നെയാണ്. തങ്ങൾ ഒന്നാംതരം പൗരന്മാരും ഇതരരെല്ലാം രണ്ടാംതരവുമെന്ന സവിശേഷകിനാശ്ശേരിസങ്കൽപമാണോ സിപിഎമ്മിനുള്ളതെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ പറ്റുമോ? അഭിനവജന്മിത്വം ഭാവഹാവാദികളിൽ പേറുന്ന സിപിഎമ്മിന്റെ രീതിശാസ്ത്രം ജനാധിപത്യവ്യവസ്ഥിതിയിൽ ഭൂഷണമല്ല. ഇതേ സിപിഎം ബിബിസി-യിൽ നടന്ന യൂണിയൻ സർക്കാർ ഏജൻസികളുടെ പരിശോധനയെ വിമർശിക്കാൻ ഉത്സാഹം കാണിക്കുന്നതാണോ ‘വൈരുധ്യാത്മക എന്തോ വാദം’?

അതിക്രമം, ഭീഷണി, ഉന്മൂലനം എന്ന നയം നടപ്പാക്കാൻ കാണിക്കുന്ന ഔത്സുക്യം തങ്ങളെക്കുറിച്ച് പരസ്യവേദികളിൽ മുന്നോട്ടുവെക്കുന്ന ഗീർവാണങ്ങൾ നിറുത്തിവെക്കാൻ കാണിച്ചാൽ അത് കേരളത്തോട് കാണിക്കുന്ന മര്യാദയാവും. പൊതുസമൂഹത്തെ മൊത്തത്തിൽ ശത്രുപക്ഷത്ത് നിറുത്തിയും രൂപമില്ലാത്ത ഒരു ശത്രുവിനോടുള്ള ഭയം ഓരോ ശ്വാസത്തിലും സ്വാംശീകരിച്ചും ധാർഷ്ട്യം അലങ്കാരമാക്കിയും നീങ്ങുന്നവർ സാമൂഹ്യഭീരുക്കളുടെ വിഭാഗത്തിൽപ്പെടുന്നു എന്നതിന് ചരിത്രം സാക്ഷി.

ചോദ്യങ്ങളോടുള്ള അസഹിഷ്ണുത മാധ്യമപ്രവർത്തനത്തോടുള്ള വിചിത്രസമീപനരീതികളിലൂടെ പലപ്പോഴും പ്രകടിപ്പിക്കാറുള്ള പിണറായി വിജയൻ മാധ്യമപ്രവർത്തനത്തിന്റെ ജനാധിപത്യസാമൂഹ്യപ്രസക്തിക്ക് നിരക്കുന്ന പ്രവർത്തനരീതിശാസ്ത്രങ്ങളിൽനിന്നും നിർഭാഗ്യവശാൽ പലപ്പോഴും അകന്നുമാറി സഞ്ചരിക്കുന്ന കെയുഡബ്ല്യുജെ-യെ എങ്ങനെയെങ്കിലും ഒതുക്കിനിറുത്തിയാൽ വിജയിക്കാമെന്നുള്ള ചിന്താവൈകല്യം പ്രദാനം ചെയ്യുന്ന മൂഢസ്വർഗ്ഗത്തിലാണോ? സിപിഎമ്മിന്റെ പല പോഷകസംഘടനകളിലൊന്നോ എന്ന സംശയം പൊതുജനങ്ങളിൽ ജനിപ്പിക്കുന്ന സമീപനങ്ങൾക്ക് പേരുകേട്ട കെയുഡബ്ല്യുജെ-ക്കും അതിന്റെ അതാതുകാലങ്ങളിലെ നേതൃത്വത്തിൽ എത്തുന്നവർക്കും പലപ്പോഴും മടിയിൽ ആവശ്യത്തിലേറെ പലവിധകനങ്ങൾ ഉണ്ടാവുന്നതിനാലെന്നപോലെയുള്ള പ്രവർത്തനങ്ങൾ സ്വാഭാവികതയാണെന്ന് വിവിധകോണുകളിൽനിന്നും പരാമർശങ്ങൾ ഉയരാറുണ്ട്. സംസ്ഥാനത്തെ മുൻനിര മാധ്യമപ്രവർത്തകരിൽ ഒരാളായ വിനു വി ജോണിന്റെ വിഷയത്തിലും സംഘടന നടത്തുന്ന പ്രതികരണഭാഷ സാംസ്കാരികമായെന്ന വ്യാജേനയുള്ള പരിമിതപ്പെടുത്തലുകൾക്ക് വിധേയമാക്കിയതാണ്.

സംഘടനയുടെ നിലവിലെ നേതൃത്വത്തിലുള്ളവരിൽ ചിലരെങ്കിലും ക്രിമിനൽ തട്ടിപ്പുമാഫിയകളുമായി ഊഷ്മളബന്ധം പുലർത്തുന്ന സ്വഭാവസവിശേഷതകൾ പ്രകടിപ്പിച്ചിട്ടുള്ളതിന്റെ വാർത്തകൾ പുറത്തുവന്നിട്ടുള്ളതാണ്. ഇവർ സ്വന്തം നിലക്കുള്ള പ്രൊഫഷണൽ കഴിവുകളുടെ അസാന്നിധ്യത്തിലും അവരവർ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലെ ആഭ്യന്തരമായ അധികാരശ്രേണിയിൽ അനാരോഗ്യകരമായ ഇടപെടലുകൾ നടത്തുന്നതിൽ ഹരം കണ്ടെത്തുന്നവരാണെന്നതിന്റെ അതിനിന്ദ്യസൂചനാനിഴലിലാണെന്ന് പറയപ്പെടുന്നു. ഇത്തരം ബലഹീനതകളെ ആയുധമാക്കാം എന്ന് കരുതുന്ന പിണറായി വിജയൻ മറന്നുപോവരുതാത്ത വസ്തുത, കേരളത്തിലെ വിവിധ മാധ്യമരൂപങ്ങളുമായി ബന്ധപ്പെട്ടുനിൽക്കുന്ന യഥാർത്ഥമാധ്യമപ്രവർത്തനപ്രൊഫഷണലുകൾ എന്ന ഭൂരിപക്ഷം കെയുഡബ്ല്യുജെ-ക്ക് പുറത്താണുള്ളത് എന്നതാണ്!

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

ലിജോക്കോട്ടൈ ലാലിബൻ / ലിജീഷ് കുമാർ

Published

on

By

ലിജോ ജോസ് പല്ലിശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകപ്രീതിയും നിരീക്ഷകപ്രശംസയും നേടി വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തെക്കുറിച്ച് ലിജീഷ് കുമാർ പങ്കുവെച്ച നിരീക്ഷണം ശ്രദ്ധേയമാണ്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇതാണ് മലയാളത്തിൻ്റെ മോഹൻലാൽ, ലിജോക്കോട്ടൈ ലാലിബൻ!!!
“എനിക്കിനി ജയിക്കാനെന്താണുള്ളത്?”
വാലിബൻ അയ്യനാരോട് ഈ ചോദ്യം ചോദിച്ച നേരത്താണ്, കണ്ടുകൊണ്ടിരിക്കുന്നത് മോഹൻലാലിനെയാണ് എന്ന് പെട്ടന്നോർമ്മവന്നത്. മലൈക്കോട്ടൈ വാലിബൻ പൊയ്യാവുകയും, നിജം മോഹൻലാലാവുകയും ചെയ്ത നിമിഷമാണത്. എനിക്കിനി ജയിക്കാനെന്താണുള്ളത് എന്ന ചോദ്യം ലാലിൻ്റെ മാത്രം ചോദ്യമാണ്. കാരണം മലൈക്കോട്ടൈ വാലിബൻ്റെ ടൈറ്റിലിലുണ്ട്; മലയാളത്തിൻ്റെ മോഹൻലാൽ എന്ന രണ്ടേ രണ്ടുവരി വിലാസത്തിലുണ്ട്. നാളിന്നോളമുള്ള മലയാളിയുടെ സിനിമാക്കാഴ്ചയുടെ അടിയിൽ ചെന്നുതൊടുന്ന പ്രയോഗമാണത്. നൂറാനത്തലയൂരിലെ ഒരു വാതുവെപ്പ് കേന്ദ്രത്തിൽ വെച്ച് സിനിമയിലേക്ക് കയറിവരുന്ന മോഹിപ്പിക്കുന്ന ഒരാട്ടക്കാരിയുണ്ട് വാലിബനിൽ; മറാത്തി നടി സോനാലി കുൽക്കർണി അവതരിപ്പിച്ച രംഗപട്ടണം രംഗറാണി. വലിയ പോരാട്ടങ്ങൾ ജയിക്കാനറിയുന്ന യോദ്ധാവ് എന്ന് വാലിബനെ വാഴ്ത്തുന്നത് അവളാണ്. സങ്കല്പിക്കുന്നതിനെക്കാൾ വലിയ പോരാട്ടങ്ങൾ ജയിക്കാനറിയുന്ന ഒറ്റയോദ്ധാവേ മലയാളസിനിമക്കുള്ളൂ. എനിക്കിനി ജയിക്കാനെന്താണുള്ളത് എന്നത് അയാളുടെ ചോദ്യമാണ്. ആ ചോദ്യത്തിന് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്ന ഉത്തരമാണ് ഒറ്റവാക്കിൽ മലൈക്കോട്ടൈ വാലിബൻ.
ഊരു വിറപ്പിച്ച മല്ലൻ കേളുവിനെ ഒരു കഷണം ചെമന്ന തുണിയിൽ ചുറ്റിയാണ് വാലിബൻ തൂക്കിയെറിയുന്നത്. ബോക്സോഫീസിനെ പലവട്ടം ഇങ്ങനെ തൂക്കിയെറിഞ്ഞിട്ടുണ്ട് മോഹൻലാൽ. ഒരു മലയാളപടം ആദ്യമായി തീയേറ്ററിൽ നിന്ന് 100 കോടി വാരുന്നത് 2016 ലാണ്. പിന്നീടിങ്ങോട്ടാണ് മലയാളിയുടെ സിനിമ വലിയ ബഡ്ജറ്റിൽ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയത്. യോജിച്ചാലും വിയോജിച്ചാലും അതുവരെ കാണാത്ത ഒരിൻഡസ്ട്രിയെ നിർമ്മിച്ചുതന്നെയാണ് പുലിമുരുകൻ അന്നു തീയേറ്റർ വിട്ടത്. “ഞാൻ എത്ര സിനിമകൾ സംവിധാനം ചെയ്‌താലും, ഇനിയൊരിക്കലും ഞാൻ സംവിധാനം ചെയ്‌തില്ലെങ്കിലും, നിങ്ങളെ സംവിധാനം ചെയ്യുന്നത് എൻ്റെ കരിയറിലെ സമ്പൂർണ ഹൈലൈറ്റാണ്!” എന്നെഴുതി പ്രിഥ്വിരാജ് പാക്കപ്പ് പറഞ്ഞ ലൂസിഫറാണ് 200 കോടിയിൽ ചെന്നു തൊട്ട ആദ്യമലയാള പടം. ഹരീഷ് പേരടി അഴിഞ്ഞാടിയ അയ്യനാർ വേഷം, ആകാശത്തേക്ക് നോക്കി അത്ഭുതപ്പിറവി എന്നലറുന്ന ഒരു രംഗമുണ്ട്.
പി.എസ്.റഫീഖിൻ്റെ വാലിബൻ തിരക്കഥയിൽ യോജിച്ചാലും വിയോജിച്ചാലും മലയാളിയുടെ സിനിമാവിപണിക്ക് അത്ഭുതപ്പിറവിയാണ് മോഹൻലാൽ. അയാളെക്കടന്ന് സഞ്ചരിച്ചിട്ടില്ല ഇതുവരെയും നമ്മുടെ കോമേഴ്സ്യൽ സിനിമ. ഇതുവരെ ജയിച്ച ജയമല്ല വലിയ ജയം എന്ന് എൽ.ജെ.പി പറയുന്നത് അയാളോടാണ്, മലയാളത്തിൻ്റെ മോഹൻലാലിനോട്; കേവലം നൂറ് കോടിയുടെയോ ഇരുന്നൂറ് കോടിയുടെയോ താരമൂല്യമുള്ള ശരീരമല്ല ലാലെന്ന്. നിങ്ങൾ കാണുന്ന മോഹൻലാലല്ല മോഹൻലാൽ, അത് പൊയ്യാണ്. ഒട്ടുമേ റിയലിസ്റ്റിക്കല്ലാത്ത ഒരു ഫാൻ്റസി കാഴ്ചയുടെ പേരാണ് സത്യത്തിൽ മോഹൻലാൽ എന്ന്. പെട്ടന്ന് മഴ പെയ്യുന്ന പോലെയോ, ഒരു പൂ വിടരുന്നതു പോലെയോ സംഭവിക്കുന്ന കാഴ്ച മാത്രമാണത്, മനുഷ്യനല്ല. ഇന്നോളം മോഹൻലാലിന് പോലും അറിഞ്ഞുകൂടാത്ത ആ അത്ഭുതക്കാഴ്ചയാണ് നിജം. പലപ്പോഴും ആ കാഴ്ചവസ്തു നമ്മുടെ തീയേറ്ററിൽ വന്നു പോയിട്ടുണ്ട്. ആ വരവുകളുടെ പട്ടികയിൽ ഒരേട് അവിസ്മരണീയമായി എഴുതിച്ചേർത്തു തന്നെയാണ് വാലിബചരിതം ഒന്നാം ഭാഗം എൽ.ജെ.പി അവസാനിപ്പിക്കുന്നത്.
അടിവാരത്തൂരിൻ്റെ ചരിത്രത്തിൽ നിന്ന് കേളുമല്ലനെ തൂക്കിയെറിഞ്ഞ ശേഷം, ചിന്നൻ കൊട്ടുകൊട്ടി പറയുന്ന വീരകഥയിലൂടെ വാലിബൻ നടന്നുചെല്ലുന്നത് മാതംഗിയുടെ മാങ്കൊമ്പൊടിഞ്ഞൂരിലേക്കാണ്. സുചിത്ര നായരാണ് മാതംഗി. “എനിക്കാ കഥ പറഞ്ഞുതരാമോ, കുതിരയെ നഷ്ടപ്പെട്ട യോദ്ധാവിൻ്റെ കഥ?” എന്ന് വാലിബൻ ചോദിക്കുന്നത് അവളോടാണ്. “കാണാൻ കൊതിയുള്ളവർ പലരില്ലേ, പലയിടത്തും?” എന്ന അവളുടെ ചോദ്യവും, “പല പേരുണ്ട് പലയിടത്തും, പക്ഷേ നിന്നെപ്പോലൊരാൾ വേറെയില്ല.” എന്ന ഉത്തരവും വാലിബനിൽ വിരിയുന്ന നേരം മാങ്കൊമ്പൊടിഞ്ഞൂരിലെ മാതംഗിയുടെ അന്ത:പുരത്തിലെ നേരമാണ്. കാണാൻ കൊതിയുള്ളവർ പലരുണ്ട്, പലയിടത്തും – പക്ഷേ നിങ്ങളെപ്പോലൊരാൾ വേറെയില്ല എന്നു പറഞ്ഞാണ് മലയാളി പ്രേക്ഷകൻ പലപ്പോഴും ലാൽപ്പടങ്ങൾക്ക് കയറിയിട്ടുള്ളത്. അവരോടാണ് ഇനി പറയാനുള്ളത്.
നോക്കൂ, ഒറ്റരാത്രി കൊണ്ട് ഒരു ചേരി മുഴുവൻ ഒഴിപ്പിക്കുന്ന ജഗന്നാഥന്മാരെ കാണാനല്ല – അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രരൂപവും ആവാഹിച്ച നരസിംഹങ്ങളെ കാണാനല്ല – പുലിയെ അതിൻ്റെ മടയിൽ ചെന്ന് കൊല്ലുന്ന മുരുകന്മാരെ കാണാനല്ല – ഏതൊഴുക്കിനോടും മല്ലടിക്കാൻ കെല്പുള്ള മുള്ളൻകൊല്ലി വേലായുധന്മാരെ കാണാനല്ല – കൂളിഗ് ഗ്ലാസ് വെച്ച് ഡബിൾ ബാരൽ ഗണ്ണിൽ സവാരി ഗിരിഗിരി നടത്തുന്ന രാവണന്മാരെ കാണാനല്ല – താടി വെച്ച ആടുതോമയെ കാണാനുമല്ല എൽ.ജെ.പി വിളിക്കുന്നത്. ആയിരം കോടിയുടെ ആൾപ്പെരുപ്പമുള്ള ഒരു സുന്ദരപുരുഷൻ്റെ പേരല്ല മോഹൻലാൽ – ലോകസിനിമയ്ക്ക് ചെക്കുവെക്കാൻ കെല്പുള്ള മലയാളിയുടെ തുരുപ്പുചീട്ടിനെ അത്ര കേവലമായി അവസാനിപ്പിച്ചുകളയരുത് എന്നു പറഞ്ഞ് പഠിപ്പിച്ചേ അയാൾ നിങ്ങളെ തീയേറ്റർ വിടാനനുവദിക്കൂ. അത് ചിലപ്പോൾ നിങ്ങളുടെ ശീലങ്ങളെ കുത്തും. അപ്പോൾ നിങ്ങൾക്ക് കൂക്കിവിളിക്കാം, കലമ്പിക്കാം.
പക്ഷേ എന്തിനെയെല്ലാം കൂക്കും! പൊന്നുവിളയിച്ചെടുത്ത മധു നീലകണ്ഠന്റെ ക്യാമറയെ എങ്ങനെ കൂക്കും? പൊന്നുരുക്കുന്ന ജാഗ്രതയോടെ കാഴ്ചയെ വിളക്കിയ ദീപു എസ്. ജോസഫിന്റെ എഡിറ്റിംഗിനെ എങ്ങനെ കൂക്കും? അങ്ങനെയൊന്നും ചോദിക്കുന്നതിൽ കാര്യമില്ല. ചുമ്മാ കൂക്കുന്ന ചില സൈക്കിക്ക് മനുഷ്യരുമുണ്ട്. വാലിബനിലുമുണ്ട് അങ്ങനൊരാൾ, ചമതകൻ. പിൽക്കാലം കന്നട സിനിമയ്ക്ക് കൊമേഡിയനായിത്തീർന്ന ഫീവർ 104 ലെ പഴയ റേഡിയോ ജോക്കി ഡാനിഷ് സെയ്താണ് വാലിബനിലെ ചമതകൻ. ചമതകൻ ഒളിഞ്ഞിരിക്കുന്ന കൊട്ടാരത്തിൽ വെച്ചാണ് പറങ്കിച്ചെമപ്പിൽ ദീപാലി വസിഷ്ഠ ബെല്ലി നൃത്തമാടുന്നത്. ആൻഡ്രിയ റവേരയുടെ മക്കാളെ മഹാരാജും ഡയാന നസോനോവയുടെ ലേഡി മക്കാളെയും വാലിബനോട് കൊമ്പുകോർക്കുന്ന വേൾഡ് ക്ലാസ് തീയേറ്റർ കാഴ്ചയ്ക്ക് ഇങ്ങനെ ബി.ജി.എം ഒരുക്കാൻ പ്രശാന്ത് പിള്ളയ്ക്കല്ലാതെ ആർക്കു കഴിയും?
ശബ്ദത്തെ അമ്പരപ്പിക്കുംവിധം സംവിധാനം ചെയ്യാൻ ഇന്ത്യൻ സിനിമയ്ക്ക് ഇതുപോലൊരാൾ വേറെയില്ലെന്ന് എത്രവട്ടം തെളിയിച്ചു കഴിഞ്ഞു രംഗനാഥ് രവി. രംഗയുടെ മകൻ്റെ പേരാണ് സത്യത്തിൽ അയാൾക്കിടേണ്ടത് – ഏകനാഥ് രവി! എൽ.ജെ.പി തൊട്ടിങ്ങോട്ടുള്ള ഏകനാഥന്മാരുടെ വിളയാട്ടമാണ് മലൈക്കോട്ടൈ വാലിബൻ. ആർട്ടാണ് വാലിബൻ, അതറിഞ്ഞു പണിത ആർട്ട് ഡയറക്ടറായി ഗോകുൽ ദാസ് അടയാളപ്പെടുത്തപ്പെടുക തന്നെ ചെയ്യും. കെ.ജി.എഫിനെ മറികടക്കാൻ ഇനി എന്നു കഴിയും എന്ന ചോദ്യത്തിന് കാന്താര കൊണ്ട് മറുപടി പറഞ്ഞ സ്റ്റണ്ട് മാസ്റ്ററായിരുന്നു ഇന്ത്യൻ സിനിമക്കിതേവരെ വിക്രം മോർ. വാലിബനിലെ സ്റ്റണ്ട് അയാളിലെ മാസ്റ്ററെ ദൂരെയൊരിടത്ത് കൊണ്ടുപോയി നിർത്തിയിട്ടുണ്ട്. മലൈക്കോട്ടൈ വാലിബനെ മറികടക്കാൻ വിക്രം മോറിന് ഇനി എന്നു കഴിയും? നൂറ്റമ്പത് രൂപ മുടക്കി, രണ്ടര മണിക്കൂർ തീയേറ്ററിലിരുന്ന് കാണാൻ മാത്രം വാലിബനില്ലെന്ന് തോന്നുന്ന ആസ്വാദനപ്പൊക്കത്തെ മാനിച്ചു പറയട്ടെ, കൂക്കുമ്പോൾ മേപ്പറഞ്ഞ ചോദ്യങ്ങളോരോന്നും ഓർത്ത് കൂക്കിയാൽ നല്ലതാണ്.
‘മുത്തമെന്നുള്ളിന്റെ ഉള്ളിൽ നിന്നും / മുത്തെടുക്കും പോൽ പുറത്തെടുക്കൂ’ എന്നു പാടി മനോജ് മോസസിൻ്റെ ചിന്നപ്പയ്യനു മുമ്പിൽ വിരിയുന്ന ഒരു ജമന്തിപ്പൂവുണ്ട് വാലിബനിൽ; ബംഗാളി നടി കഥ നന്ദി. തലൈക്കൂത്തലിലെ പേച്ചിയായാണ് ഇതിനുമുമ്പ് അവളെ കണ്ടത്. വാലിബൻ കണ്ടിറങ്ങുമ്പോൾ മനസ്സിൽ അവളുടെ പേരായിരുന്നു, കഥ നന്ദി. പ്രിയപ്പെട്ട ലിജോ, ഇക്കഥ നന്ദിയോടെ ഓർക്കാതെ എന്നിലെ സിനിമാഭ്രാന്തനായ പ്രേക്ഷകന് കടന്നുപോകാനാവില്ല എന്നതുകൊണ്ട് മാത്രമാണ് ഇത്രയുമെഴുതിയത്.
തിയേറ്ററിൻ്റെ തലതൊട്ടപ്പനായി ലോകം വാഴ്ത്തിയ ജെയിംസ് ബ്രാൻഡർ മാത്യൂസ് ഒരു നാടകം കാണാൻ പോയ കഥയുണ്ട്, അതുകൂടെപ്പറഞ്ഞ് നിർത്താം. മാത്യൂസന്ന് അമേരിക്കയിൽ യൂണിവേഴ്സിറ്റി പ്രൊഫസറാണ്. കുട്ടികൾ ചുറ്റുംകൂടി കണ്ട നാടകത്തെക്കുറിച്ച് ചോദിച്ചു. മാത്യൂസ് പറഞ്ഞു, ”നാടകത്തിന് നാലങ്കമുണ്ട്. ഒന്നാമങ്കം കഴിഞ്ഞപ്പോള് പ്രേക്ഷകര് നിശ്ശബ്ദരായിരുന്നു, ഞാന് മാത്രം കൈയ്യടിച്ചു. രണ്ടാമങ്കം കഴിഞ്ഞപ്പോള് ഞാന് അനങ്ങിയില്ല, പ്രേക്ഷകര് പക്ഷേ കൂവി!” കുട്ടികൾ ചോദിച്ചു, ”എന്നിട്ട്?” മാത്യൂസ് ചിരിച്ചു, ”മൂന്നാമങ്കം കഴിഞ്ഞ് ഞാന് തിയേറ്ററിൽ നിന്നിറങ്ങിപ്പോയി. പിന്നെ തിരിച്ചുചെന്ന് ഞാനും കൂവി.” കുട്ടികൾ ആർത്തു ചിരിച്ചു.
എന്നിട്ട് എന്ന ചോദ്യം പിന്നെ ഉയർന്നില്ല; കുട്ടികളുടെ സംശയം അവിടെ തീർന്നിരുന്നു. ആ നാടകത്തെക്കുറിച്ച് എന്ത് നിഗമനത്തിലായിരിക്കും അവർ എത്തിച്ചേർന്നത്? എനിക്ക് ഒരു നിഗമനത്തിലും എത്താൻ പറ്റിയിരുന്നില്ല. ഉള്ളിൽ നിറയെ ചോദ്യങ്ങളായിരുന്നു. ‘നാലാമങ്കം കഴിയുമ്പോൾ തിയേറ്ററിൽ എന്തായിരുന്നു അവസ്ഥ, അപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു? അവർ കൂവുകയായിരുന്നോ, കൈയ്യടിച്ചിരുന്നോ? നിങ്ങളും അവർക്കൊപ്പം ചേർന്നിരുന്നോ? ഉത്തരം പറയാൻ മാത്യൂസിന്നില്ല. ഉണ്ടെങ്കിലും അയാളെ വിശ്വസിക്കരുത്. “ഞാൻ ബ്രാൻഡർ മാത്യൂസല്ലാത്തത് കൊണ്ട്, എൻ്റെയുള്ളിൽ മറ്റൊരു പ്രേക്ഷകനുള്ളതുകൊണ്ട് ഞാനാ നാടകം കാണാൻ പോകും!” എന്നു പറഞ്ഞ് പോകാൻ പറ്റണം. “ജെയിംസ് ബ്രാൻഡർ മാത്യൂസ് എനിക്കും തിയേറ്ററിൻ്റെ തലതൊട്ടപ്പനാണ്. പക്ഷേ ബ്രാൻഡർ മാത്യൂസ് കൂവുന്നതുകൊണ്ട് ഞാൻ കൂവില്ല, ബ്രാൻഡർ മാത്യൂസ് കൈയ്യടിക്കുന്നതുകൊണ്ട് ഞാൻ കൈയ്യടിക്കുകയുമില്ല. എൻ്റെ ഉള്ളിലെ പ്രേക്ഷകൻ മറ്റൊരാളാണ്!” എന്നുറച്ചു പറയാൻ പഠിക്കണം.
നെഗറ്റീവ് റിവ്യൂകൾക്കിടയിലൂടെ നടന്ന് വാലിബനെ കാണാൻ പോകേണ്ടത് മുൻവിധികളില്ലാത്ത, പ്രൊപ്പഗണ്ടകൾക്ക് ചെവികൊടുക്കാത്ത ആ പ്രേക്ഷകനാണ്. അങ്ങനെ പോയാൽ മലൈക്കോട്ടൈ വാലിബൻ നിങ്ങളെ നിരാശപ്പെടുത്തില്ല, ഉറപ്പാണ്!!!

Continue Reading

Article/Openion

പടിയടച്ചു പിണ്ഡം വെക്കണം; റാഡിക്കൽ ഫെമിനിസം നാടിനെ തകർക്കും

Published

on

By

ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്ന ഒരു സാമൂഹികരാഷ്ട്രീയപ്രസ്ഥാനമെന്ന നിലയിൽ ഫെമിനിസം പല സമൂഹങ്ങളിലും നല്ല മാറ്റത്തിന് പ്രേരകശക്തിയാണ്. വിവേചനപരമായ നടപടികളെ വെല്ലുവിളിക്കുന്നതിലും നിയമപരിഷ്കാരങ്ങൾക്കായി വാദിക്കുന്നതിലും കൂടുതൽ ഉൾക്കൊള്ളുന്ന സമൂഹത്തെ വളർത്തിയെടുക്കുന്നതിലും ഈ പ്രസ്ഥാനം നിർണായകപങ്ക് വഹിച്ചിട്ടുണ്ടെങ്കിലും സങ്കീർണ്ണമായ ഏതൊരു പ്രത്യയശാസ്ത്രത്തെയും പോലെ വിമർശനങ്ങളെയും അഭിമുഖീകരിക്കുന്നുണ്ട്.

പാശ്ചാത്യ പ്രത്യയശാസ്ത്രങ്ങളാൽ സ്വാധീനിക്കപ്പെട്ട ഫെമിനിസ്റ്റ് വ്യവഹാരങ്ങൾ ഇന്ത്യയുടെ സാംസ്കാരികസൂക്ഷ്മതകളുമായി പൂർണ്ണമായും ഇഴചേരുന്നില്ല. ചില ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ ആഴത്തിൽ വേരൂന്നിയ മതവിശ്വാസങ്ങളുമായി ഏറ്റുമുട്ടുകയും ചെറുത്തുനിൽപ്പിലേക്കും വിഭജനത്തിലേക്കും നയിക്കുകയും ചെയ്യുന്നു. ലിംഗസമത്വത്തിന് വേണ്ടി വാദിക്കുമ്പോൾത്തന്നെ വൈവിധ്യമാർന്ന മതപരമായ വീക്ഷണങ്ങളെ മാനിച്ചുകൊണ്ട് സംവേദനക്ഷമതയോടെ ഈ ചർച്ചകൾ നാവിഗേറ്റ് ചെയ്യേണ്ടത് നിർണായകമാണ്. കുടുംബം മൂലക്കല്ലായി കണക്കാക്കപ്പെടുന്ന സമൂഹത്തിൽ പരമ്പരാഗത കുടുംബഘടനകളെ വെല്ലുവിളിക്കുന്ന ഫെമിനിസ്റ്റ് ആഖ്യാനങ്ങൾ തലമുറകളുടെ വിഭജനത്തിന് കാരണമാകുമെന്ന വിമർശനം പ്രസക്തമാണ്.

ലിംഗപരമായ അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നതിനും സാംസ്കാരികമൂല്യങ്ങളെ മാനിക്കുന്നതിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കുന്നത് കുടുംബങ്ങളിലും സമൂഹങ്ങളിലും അനാവശ്യവിള്ളലുകൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ നിർണ്ണായകമാണ്. ഫെമിനിസത്തിന്റെ ചില പ്രകടനങ്ങൾ സമൂഹത്തിൽ നെഗറ്റീവ് പ്രത്യാഘാതങ്ങൾക്ക് സംഭാവന ചെയ്തേക്കാം. ഫെമിനിസ്റ്റ് പ്രസ്ഥാനത്തിനുള്ളിലെ വൈവിധ്യത്തെ തിരിച്ചറിയുകയും പ്രത്യേകമായി അഭിസംബോധന ചെയ്യുകയും വേണം.

ചില ഫെമിനിസ്റ്റ് ആഖ്യാനങ്ങൾ ലിംഗഭേദങ്ങൾ തമ്മിലുള്ള വൈരാഗ്യബോധം വളർത്തുന്നതോടൊപ്പം സൃഷ്ടിപരമായ സംവാദങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഫെമിനിസത്തിന്റെ പ്രധാനലക്ഷ്യം സമത്വം പ്രോത്സാഹിപ്പിക്കുക എന്നതാണെങ്കിലും ആക്രമണോത്സുകസമീപനം നിമിത്തം ഇത് പുരുഷന്മാരും സ്ത്രീകളും തമ്മിൽ പരസ്പരമുള്ള അവിശ്വസ്തതയെ പ്രോത്സാഹിപ്പിക്കുന്നതുവഴി സാമൂഹികമായ വൈകാരികപിരിമുറുക്കങ്ങളിലേക്ക് നയിക്കുന്നു.

ഫെമിനിസ്റ്റ് വിവരണങ്ങൾ സ്ത്രീകളെ അടിച്ചമർത്തലിന്റെ ഇരകളായി മാത്രം ചിത്രീകരിക്കുന്നത് വ്യക്തിഗതപ്രതിരോധശേഷിയെ അവഗണിക്കാൻ സാധ്യത തുറക്കുന്നു. യഥാർത്ഥ അസമത്വങ്ങളെ അഭിസംബോധന ചെയ്യുന്നത് നിർണ്ണായകമാണെങ്കിലും ശാക്തീകരണബോധത്തിനുവേണ്ടി സാമൂഹികമായ ഏകമാനചിത്രീകരണം ഒഴിവാക്കി സ്ത്രീകളുടെ ശക്തിയെ അംഗീകരിക്കുന്ന സന്തുലിതാവസ്ഥ പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

ഫെമിനിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ പരമ്പരാഗത കുടുംബഘടനകളെ തുരങ്കം വെയ്ക്കുന്നതാവുന്നത് സാമൂഹികസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകളിലേക്ക് നയിക്കുന്നു. ലിംഗപരമായ റോളുകളെക്കുറിച്ചുള്ള ചർച്ചകൾ സംവേദനക്ഷമതയോടെ നാവിഗേറ്റ് ചെയ്യപ്പെടാതിരിക്കുന്നത് വിപരീതഫലമുണ്ടാക്കുന്നു. സാമൂഹികപുരോഗതിയിൽ അവയുടെ പൂർണ്ണമായ പിരിച്ചുവിടലിനുപകരം പരമ്പരാഗതമാനദണ്ഡങ്ങളുടെ പരിണാമം ആദർശപരമായി ഉൾപ്പെട്ടിരിക്കണം. സമൂഹത്തിന്റെ പ്രതീക്ഷകളും മാനദണ്ഡങ്ങളും സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുമെന്ന് അംഗീകരിക്കുന്ന, ലിംഗപരമായ പ്രശ്‌നങ്ങളെ സമഗ്രതയിൽ ഉൾക്കൊള്ളുന്ന സമീപനം അത്യന്താപേക്ഷിതമാണ്.

ചരിത്രപരമായ അനീതികൾ തിരുത്താൻ ലക്ഷ്യമിട്ടുള്ള ഫെമിനിസ്റ്റ് നയങ്ങൾ സാമ്പത്തികചലനാത്മകതയിൽ അപ്രതീക്ഷിതപ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. ലിംഗക്വോട്ടകളെക്കുറിച്ചുള്ള ഏകപക്ഷീയചർച്ചകൾ പലപ്പോഴും നീതിയെയും യോഗ്യതയെയും കുറിച്ചുള്ള നെഗറ്റീവ് സംവാദങ്ങൾക്ക് കാരണമാകുന്നു. നിഷേധാത്മകനിലപാട് ഫെമിസത്തെ വിഷലിപ്തമാക്കുന്നു. പരിഷ്കൃതസമൂഹത്തോട് സംവേദനക്ഷമമായ ലിബറൽ ഫെമിനിസം റാഡിക്കൽ ഫെമിനിസത്തിന് വഴിമാറുന്നത് ഫെമിനിസത്തിന്റെ തീവ്രവാദമുഖം പുറത്തെത്തിക്കുന്നു. ഇത് സമൂഹത്തിൽ അമിതപിരിമുറുക്കത്തിനും എതിർചേരി രൂപീകരണത്തിനും കാരണമാവുകയും അങ്ങനെ സാമൂഹികസഹവർത്തിത്വം തകർക്കപ്പെടുകയും ചെയ്യുന്നു.

ഇന്ത്യൻ തത്വചിന്താസാഹചര്യത്തിൽ സ്തീകളുടെ സുരക്ഷക്ക് ഏറെ പ്രാധാന്യമുണ്ട്. കവചം പൊട്ടിക്കുക എന്ന പാശ്ചാത്യസംഹിതയിൽ നിൽക്കുന്ന ഫെമിനിസം അതുകൊണ്ടുതന്നെ സുരക്ഷാകുറവ് ക്ഷണിച്ചു വരുത്തുന്നു. കവചം പൊട്ടിക്കലും സുരക്ഷയും ഒരുമിച്ച് വേണമെന്ന വിചിത്രവാദം ഉയർത്തുന്ന ഫെമിനിസം ഇന്ത്യൻ സാഹചര്യത്തിൽ പുരുഷന്റെ സ്ഥാനത്തെ ആരോഗ്യകരമായല്ല അഭിസംബോധന ചെയ്യുന്നത്. അതുകൊണ്ടുതന്നെ റാഡിക്കൽ ഫെമിനിസം ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീവിരുദ്ധപാതയിൽ യാത്ര ചെയ്യുന്നു.

ഫെമിനിസം തുല്യതയ്ക്കുവേണ്ടി എന്ന് പരസ്യമായി നിലപാടെടുക്കുമ്പോഴും രഹസ്യമായി ലക്ഷ്യം വെക്കുന്നത് സ്ത്രീകളുടെ മേൽക്കോയ്മ നിലനിൽക്കുന്ന സാമൂഹ്യനിർമ്മിതിയാണെന്ന് നിസ്സംശയം തെളിയുന്ന നിരവധി സാഹചര്യങ്ങളുണ്ട്. സഹവർത്തിത്വത്തിലൂടെയേ ഏതൊരു സമൂഹത്തിനും വളർച്ചയിലേക്ക് കുതിക്കാൻ കഴിയൂ എന്നിരിക്കേ ശത്രുതാമനോഭാവത്തോടെ സമൂഹത്തിലെ ചേരിതിരിവിന് വഴിതെളിക്കുന്ന ഫെമിനിസം അതിനാൽത്തന്നെ ദേശദ്രോഹപരമാണ്. ഇന്ത്യൻ സ്ത്രീകളുടെ സാമൂഹികനന്മ ഉറപ്പുവരുത്താൻ ഫെമിനിസത്തെ അടിച്ചോടിക്കാം നമുക്ക്, അതിർത്തിക്കപ്പുറത്തേക്ക്.

Continue Reading

Article/Openion

ക്രിപ്റ്റോ; അസ്ഥിരതാവാദം അതിജീവനമോ?

Published

on

By

(ലേഖനം: അലക്സ് ലിവേര)

ബിറ്റ്‌കോയിൻ ആരാധകർക്ക് ദീർഘകാലത്തേക്ക് ചില നല്ല വാർത്തകളുണ്ടെന്ന് അന്തർദേശീയ ക്രിപ്റ്റോ വിശകലനങ്ങളിൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. സമീപകാല കണ്ടെത്തലുകൾ അനുസരിച്ച്, ദീർഘകാലതോതിലുള്ള വിതരണത്തിന്റെ അളവ് ഇപ്പോൾ ഏറ്റവും ഉയർന്ന തലത്തിലാണ്. ദീർഘകാലനിക്ഷേപകരുടെ ആത്മവിശ്വാസത്തെ ഗണ്യമായി വർദ്ധിപ്പിക്കുന്ന ഈ സാഹചര്യത്തിനുള്ള ഒരു പ്രധാനകാരണം ബിറ്റ്‌കോയിൻ ഇടിഎഫുകളിൽ ഉയർന്ന പ്രതീക്ഷകളാണ്.

ഓരോ ദിവസം കഴിയുന്തോറും സ്‌പോട്ട് ഇടിഎഫ് അംഗീകാരം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്; പ്രത്യേകിച്ചും എസ്ഇസിയിലെ സമീപകാലസമ്മർദ്ദം കണക്കിലെടുക്കുമ്പോൾ. വളരുന്ന ദീർഘകാലഹോൾഡറുകൾക്ക് പുറമേ കുറഞ്ഞത് ഒരു കോയിൻ എങ്കിലും കൈവശമുള്ള വിലാസങ്ങളുടെ എണ്ണവും പ്രസക്തമാണ്. മൊത്തത്തിൽ ബിറ്റ്കോയിന് അതിന്റെ നിലവിലെ വിലനിലവാരത്തിൽ ഗണ്യമായ ഡിമാൻഡ് കാണുന്നു. 30,000 ഡോളർ വിലനിലവാരത്തിലേക്ക് തിരിച്ചുവരാനുള്ള ബിറ്റ്‌കോയിന്റെ സമീപകാലശ്രമങ്ങൾ വിൽപ്പനസമ്മർദ്ദം മൂലം തടസ്സപ്പെട്ടത് വിപണി ഇപ്പോഴും ഹ്രസ്വകാലലാഭമെടുപ്പിന് അനുകൂലമായി നിലകൊള്ളുന്നു എന്നതിന്റെ സൂചനയാണ്.

ബിറ്റ്‌കോയിന്റെ ഏറ്റവും പുതിയ പ്രകടനം പ്രതീക്ഷകൾക്ക് വിരുദ്ധമാണ്. നിലവിൽ ബിറ്റ്കോയിന്റെ വിനിമയഫ്ലോകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ ഡാറ്റകൾ എക്സ്ചേഞ്ച് ഔട്ട്ഫ്ലോകൾ എക്സ്ചേഞ്ച് ഇൻഫ്ലോയെക്കാൾ കൂടുതലാണെന്ന് വെളിപ്പെടുത്തി. അതായത് ഡിമാൻഡ് വിൽപ്പനസമ്മർദ്ദത്തെക്കാൾ കൂടുതലാണ്. ഹ്രസ്വകാല ലാഭമെടുപ്പിനുള്ള മുൻഗണന അടുത്ത വൈറ്റ് സ്വാൻ ഇവന്റ് വരെയെങ്കിലും തുടർന്നേക്കാം.

സുരക്ഷിതസങ്കേതമായി കണക്കാക്കപ്പെടുന്ന യുഎസ് ഡോളറിന് സ്റ്റോക്കുകളും ക്രിപ്‌റ്റോകറൻസികളും പോലുള്ള അപകടസാധ്യതയുള്ള ആസ്തികളുമായി വിപരീത ബന്ധമാണുള്ളതെങ്കിലും സമീപകാലസംഭവങ്ങൾ ഈ മാതൃകയ്ക്ക് ഭാഗികമായെങ്കിലും വിരുദ്ധമായി കാണപ്പെട്ടു. ഓൺ-ചെയിൻ അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ സാന്റിമെന്റ് അനുസരിച്ച് യുഎസ് ഡോളർ ഉയർന്നപ്പോൾ ബിറ്റ്‌കോയിൻ അടുത്ത ആഴ്‌ചകളിൽ സ്ഥിരത നിലനിർത്തി. വഷളായിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് പരിതസ്ഥിതിയിൽ ബിറ്റ്‌കോയിൻ പ്രതിരോധശേഷി കണ്ടെത്തി.

മറ്റൊരു പ്രശസ്തമായ ഓൺ-ചെയിൻ ഗവേഷണസ്ഥാപനമായ ഇൻ ടു ദി ബ്ലോക്കിന്റെ വിശകലനപ്രകാരം പരമ്പരാഗത സാമ്പത്തികസൂചകങ്ങളുമായുള്ള ബിറ്റ്കോയിന്റെ ബന്ധം അടുത്ത ആഴ്ചകളിൽ ഗണ്യമായി മറിഞ്ഞു. യുഎസ് സാമ്പത്തികവിപണിയിലെ ബെൽവെതർമാരായ നാസ്ഡാക്ക് 100, എസ് ആന്റ് പി 500 എന്നിവയുമായുള്ള ബിടിസിയുടെ ബന്ധം നെഗറ്റീവ് ആയി. പൊതുവേ ബിറ്റ്‌കോയിൻ അപകടകരമായ ആസ്തി ആയി ലേബൽ ചെയ്യപ്പെടുകയും സ്റ്റോക്ക് മാർക്കറ്റുമായി ക്ലബ് ചെയ്യപ്പെടുകയുമാണെങ്കിലും നെഗറ്റീവ് പരസ്പരബന്ധത്തിന് അതിനെ സ്വർണ്ണത്തിന് സമാനമായ സുരക്ഷിതസങ്കേതമായി ഫലപ്രദമായി എത്തിക്കാൻ കഴിയും. 26411 യുഎസ് ഡോളർ എന്ന നിരക്കിൽ കൈമാറ്റം ചെയ്യപ്പെട്ട ബിടിസിയോടുള്ള ഉപഭോക്തൃവികാരം പോസിറ്റീവിലേക്കുള്ള ആവേഗം കൂട്ടിയതായും വിലയിരുത്തപ്പെടുന്നു.

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.