യൂത്ത് കോൺഗ്രസ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്വന്തം വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് 8 ദിവസത്തിന് ശേഷം ജയിൽ മോചിതനായി. മാർച്ച് അക്രമാസക്തമായ കേസിലെ ഒന്നാംപ്രതി പ്രതിപക്ഷനേതാവ് വിഡി സതീശനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാതിരുന്നത് ദുരൂഹം.
അക്രമം നടക്കുമ്പോൾ വിഡി സതീശൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും പൊലീസിനെ ആക്രമിക്കുകയും ബാരിക്കേഡ് പിടിച്ചുവാങ്ങാൻ ശ്രമിക്കുകയും ചെയ്തത് ഉൾപ്പെടെയുള്ള അക്രമങ്ങൾ നടത്തിയത് രാഹുലിന്റെ നേതൃത്വത്തിലാണ് എന്നും അതിനാലാണ് പ്രതിപക്ഷനേതാവ് ഒന്നാം പ്രതിയായിട്ടും അറസ്റ്റ് ചെയ്യാത്തത് എന്നും പൊലീസ് വിശദീകരിക്കുന്നു.
എംഎൽഎ-മാരെ അറസ്റ്റ് ചെയ്യണമെങ്കിൽ പ്രത്യേക നടപടിക്രമങ്ങളൊന്നും നിലവിലില്ല. നിയമസഭയ്ക്കുള്ളിൽനിന്നോ നിയമസഭയുടെ പരിസരത്തുനിന്നോ എംഎൽഎ-മാരെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ മാത്രമാണ് സ്പീക്കറുടെ മുൻകൂർ അനുമതി പൊലീസിന് ആവശ്യമുള്ളത്. അല്ലാത്ത സംഭവങ്ങളിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്പീക്കറെ അറിയിക്കണം എന്നാണ് ചട്ടം. നിയമം ഇങ്ങനെയാണെന്നിരിക്കേ, പ്രതിപക്ഷനേതാവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകാത്തതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്. വേട്ടയാടി വലുതാക്കരുത് എന്ന തത്വമാണ് പ്രതിപക്ഷനേതാവിന്റെ കാര്യത്തിൽ സിപിഎം സ്വീകരിക്കുന്ന നിലപാട്. കോൺഗ്രസിന്റെ മുൻനിര നേതാക്കളെയെല്ലാം മനപൂർവം അവഗണിക്കുക എന്ന തന്ത്രമാണ് പിണറായി വിജയൻ പയറ്റുന്നത്.
യൂത്ത് കോൺഗ്രസിന്റെ സമരം അടിച്ചമർത്താൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്താൽ മാത്രം മതിയെന്ന തന്ത്രമാണ് കേരള പൊലീസ് പയറ്റുന്നത്. പ്രതിപക്ഷനേതാവിനെ അറസ്റ്റ് ചെയ്താൽ രാഷ്ട്രീയകാലാവസ്ഥ പ്രക്ഷുബ്ധമാകുമെന്നതിനാൽ ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷനിരയിൽ ഒരു നേതാവിനും താരപരിവേഷം ചാർത്തിക്കിട്ടാതിരിക്കാൻ സർക്കാരും സിപിഎമ്മും പൊലീസും പുലർത്തുന്ന ജാഗ്രതയാണ് പ്രതിപക്ഷനേതാവിനെ ഇപ്പോഴും അറസ്റ്റിൽനിന്നും ഒഴിവാക്കുന്നത്.