Connect with us

Art

സിനിമാ റിവ്യൂ; യഥാർത്ഥപ്രശ്നമെന്ത്?

Published

on

വിഷ്വലൈസ് ചെയ്യപ്പെടുന്ന സാഹിത്യമാണ് സിനിമ. താരതമ്യേന കൂടുതൽ ആസ്വാദകരുള്ള വിനോദസൃഷ്ടിയുമാണ് സിനിമ. ഒരേസമയം സർഗ്ഗപരമായും വ്യാവസായികമായും വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് സിനിമ. വിവിധങ്ങളായ കലാമേഖലകളും സർഗ്ഗശേഷികളും ഒന്നിക്കുന്ന വ്യവസായമെന്ന നിലയിൽ അതിന്റേതായ സങ്കീർണ്ണതകളുടെ സാന്നിധ്യവുമുള്ള മേഖലയാണിത്.

കേരളമെന്ന പ്രദേശം ഇന്ത്യൻ സിനിമാവിപണിയിൽ താരതമ്യേന ചെറുതാണെങ്കിലും മലയാളം സിനിമകൾ ഇന്ത്യയിലെ നിരവധി വിനോദോപാധികളിൽ ഒന്നാണ്. മറ്റുള്ള ഏത് വ്യവസായങ്ങളെയും പോലെ തുടക്കം മുതൽ പല തലങ്ങളിൽ കയറ്റിറക്കങ്ങൾ കണ്ടാണ് മലയാളസിനിമയും ഇതുവരെ സഞ്ചരിച്ചെത്തിയത്. വെറുമൊരു ഉല്പന്നവിൽപ്പനമേഖലയല്ലാതെ സർഗ്ഗപരമായും വിപണിപരമായും സാമൂഹികമായുമുള്ള ഘടകങ്ങളുടെയെല്ലാം കൂടിക്കലരൽ സംഭവിക്കുന്ന മേഖലയെന്ന നിലയിൽ വിവിധങ്ങളായ വീക്ഷണകോണുകളിലുള്ള വിശകലനങ്ങൾ ഉണ്ടാവുന്നത് സിനിമകളെ സംബന്ധിച്ച് സ്വാഭാവികത മാത്രം.

ചെറിയ സമയപരിധിയിൽ വലിയ മുതൽമുടക്കുള്ളതുകൊണ്ടുതന്നെ ഈ മേഖലയുടെ ഭാഗമായി നിൽക്കുന്നവർ തങ്ങൾ ഏതെങ്കിലും രീതിയിൽ ഭാഗമാവുന്ന സിനിമകളെ വിജയിപ്പിക്കുന്നതിനും അതുവഴി തങ്ങളുടെ കരിയർ ഉറപ്പാക്കുന്നതിനും വേണ്ടി സാധ്യമായ എല്ലാ വഴികളിലൂടെയും ശ്രമിക്കാറുണ്ട്. ഫാൻസിനെ പ്രോത്സാഹിപ്പിക്കൽ, വരുമാനത്തെ ഉയർത്തി കാണിക്കൽ, ആളുകൾ ഇല്ലാത്തപ്പോഴും സിനിമ തിയറ്ററുകളിൽ പിടിച്ചുനിറുത്തി അതിനെ മറയാക്കി അവകാശവാദങ്ങൾ ഉന്നയിക്കൽ, . . . ഇങ്ങനെയുള്ള വാസ്തവവിരുദ്ധവിവരവിതരണോപാധികൾ പയറ്റുന്നതിനെ തിരിച്ചറിയുമ്പോഴും അതിന്റെ പേരിൽ തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരാൻ നിർബന്ധിതമാവുകവഴി വ്യക്തിപരമായി കബളിപ്പിക്കപ്പെടുമ്പോഴും അവരുടെ പരിശ്രമം എന്ന രീതിയിൽ മിതമായ സമീപനമാണ് പൊതുവേ സമൂഹം സ്വീകരിക്കുന്നത്. വലിയ എതിർപ്പൊന്നും പ്രേക്ഷകർ ഇതുസംബന്ധിച്ച് ഉയർത്താറുമില്ല.

പുതിയ കാലത്ത് വിവരസാങ്കേതികവിദ്യയുടെ പ്രചാരം മൂലം ഏതൊരു വ്യക്തിക്കും തനിക്ക് താൽപര്യമുള്ള ഏത് വിഷയത്തെക്കുറിച്ചും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ വിശാലമായ സാധ്യതകൾ രൂപപ്പെടുന്ന സാഹചര്യമുണ്ട്. സിനിമാവ്യവസായവുമായി ഏതെങ്കിലും തട്ടുകളിൽ ബന്ധപ്പെട്ടു നിൽക്കുന്നവർ ഈ സാധ്യതയും ഔദ്യോഗികവും അനൗദ്യോഗികവുമായി ഉപയോഗപ്പെടുത്തി മുന്നേറുന്നുണ്ട്. സാങ്കേതികവിദ്യയെയും ജനാധിപത്യമൂല്യങ്ങളെയും തടഞ്ഞുനിറുത്താൻ ആർക്കും സാധ്യമല്ല.

മാധ്യമങ്ങളുടെ പരമ്പരാഗതരീതിശാസ്ത്രങ്ങൾക്കപ്പുറം ഓരോ വ്യക്തിയും ക്യാമറയും മൈക്കും ആയി രൂപാന്തരം പ്രാപിക്കുന്ന ശൈലിയിൽ ലോകം കുതിക്കുമ്പോൾ ഇല്ലാത്ത തടയണ കെട്ടി ആരുടെയും വായടക്കാൻ ആർക്കും കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് മലയാളസിനിമ പ്രകടനത്തിൽ പിന്നോട്ട് പോവുന്നതിന് കാരണം പൊതുജനം അഭിപ്രായപ്രകടനം നടത്തുന്നത് കൂടുതൽ ആളുകളിലേക്ക് എത്തുന്നതാണെന്ന രീതിയിൽ ചില തലതിരിഞ്ഞ നിഗമനങ്ങളിൽ സിനിമാവ്യവസായവുമായി ബന്ധപ്പെട്ടു നിൽക്കുന്ന ചില കേന്ദ്രങ്ങൾ എത്തുന്നത്. ഇത് സിനിമാപ്രേമികൾക്കിടയിലും നിരൂപകർക്കിടയിലും വലിയ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

കയ്യിലെ പണം മുടക്കി സിനിമ കാണുന്ന ഏതൊരു പൗരനും താൻ കണ്ട സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായം ആരോടും പ്രകടിപ്പിക്കാൻ നിയമവ്യവസ്ഥ അംഗീകരിക്കുന്ന ഏത് രീതിശാസ്ത്രം അവലംബിച്ചും അവകാശമുണ്ട്. സിനിമ കാണുന്നവർ അഭിപ്രായപ്രകടനം നടത്താതെ വീട്ടിൽ പോയാൽ മതിയെന്നാണ് വാദമെങ്കിൽ, അത് സാധ്യമല്ലെന്നും കയ്യിലെ പണം മുടക്കി സിനിമ കാണുന്നവർ ആ സിനിമ ഉണ്ടാക്കിയവരുടെ അടിമകൾ അല്ലെന്നുമാണ് മറുപടി. പൊതുജനത്തിന്റെ അഭിപ്രായപ്രകടനം കമേഴ്സ്യൽ സ്വഭാവത്തോടെ ആവരുതെന്നാണ് വാദമെങ്കിൽ സിനിമയുടെ ഭാഗമായി നിൽക്കുന്നവർ പ്രൊമോഷന്റെ ഭാഗമെന്ന ഓമനപ്പേരിൽ കള്ളങ്ങൾ പ്രചരിപ്പിക്കുന്നത് നിറുത്തണമെന്നാണ് മറുപടി. തങ്ങൾ വലിയ വ്യവസായത്തിന്റെ ഭാഗമാണെന്നും വെറും അഭിപ്രായപ്രകടനത്തിലൂടെ ഈ വ്യവസായത്തെ തകർക്കരുതെന്നുമാണ് വാദമെങ്കിൽ ഇത് വലുപ്പച്ചെറുപ്പത്തിന്റെ വിഷയമല്ലെന്നും അഭിപ്രായപ്രകടനത്തിന്റെ വിഷയമാണെന്നുമാണ് മറുപടി. തങ്ങൾ വലിയ പ്രയത്നം നടത്തുന്നവരാണെന്നും ചെറിയ പ്രയത്നത്തിലൂടെ തങ്ങളോട് ബഹുമാനക്കുറവ് കാണിക്കരുതെന്നുമാണ് വാദമെങ്കിൽ ഓരോരുത്തരും അവരവരുടെ മേഖലയിൽ മിടുക്കരാണെന്നും നിങ്ങൾക്ക് മുമ്പും നിങ്ങൾക്ക് ശേഷവും സിനിമാവ്യവസായം ഇവിടെ ഉണ്ടെന്നും ഉണ്ടാവുമെന്നുമാണ് മറുപടി. അഭിപ്രായപ്രകടനം നടത്തുന്നവർക്ക് സിനിമ ഉണ്ടാക്കാൻ കഴിവുണ്ടാവണമെന്നാണ് വാദമെങ്കിൽ ലോകസിനിമകൾ കാണാൻ അവസരമേറെയുള്ള മലയാളി പ്രേക്ഷകരെ വിലകുറഞ്ഞു കാണുന്നത് അബദ്ധമാവുമെന്നാണ് മറുപടി. ആസ്വാദകൻ സൃഷ്ടാവ് ആവേണ്ടതില്ലെന്നും ഓർക്കുന്നത് നന്ന്.

മലയാളസിനിമകളുടെ നിലവാരവും ഉള്ളടക്കവും സംബന്ധിച്ച വിവാദങ്ങൾ പല കാരണങ്ങളാലാണ്. മോശം നിലവാരമുള്ള ദൃശ്യ-ശബ്ദരീതിശാസ്ത്രങ്ങൾ മാത്രമല്ല, കഥാവികസനത്തോടുള്ള സമീപനവും ഇതിൽ ഉൾപ്പെടുന്നു. കഥാപാത്രങ്ങളിലും കഥാസന്ദർഭങ്ങളിലും വ്യത്യസ്‌തതയും കഥാപാത്രങ്ങളിലും ഇതിവൃത്തത്തിലും ആഴമില്ലായ്മയും പ്രശ്നകാരണമാവാറുണ്ട്.

ചില സിനിമാനിരൂപകർ അയവുള്ള മാനദണ്ഡങ്ങൾ ഉപയോഗിച്ച് മലയാളസിനിമയെ വിലയിരുത്തിയാൽ മതിയെന്നും അതിനുകാരണം ഇതൊരു ചെറിയ വിപണിയാണെന്നും അഭിപ്രായപ്പെടുമ്പോൾ കർശനമായ മാനദണ്ഡങ്ങൾ മലയാളസിനിമയെ വിലയിരുത്താൻ ഉപയോഗിക്കാമെന്നും അതിനുകാരണം ചെറിയ വിപണിയിൽ ഇടപെടുന്നവരാണെന്ന വിനയത്തോടെയല്ല ഇതിന്റെ ഭാഗമായി നിൽക്കുന്നവർ പ്രേക്ഷകരെ സമീപിക്കുന്നതെന്നതാണെന്നും പല നിരൂപകരും അഭിപ്രായപ്പെടുന്നു.

ആത്യന്തികമായി, സിനിമാ വ്യവസായത്തിന്റെ ഭാഗമായി നിൽക്കുന്നവർ അഹങ്കാരം കുറക്കുകയും കുറേക്കൂടി സാമൂഹ്യചിന്ത പേറുകയും ചെയ്യുന്നവരാവുകയും നിരൂപകർ കുറേക്കൂടി വിട്ടുവീഴ്ചാമനോഭാവം പുലർത്തുന്നവരാവുകയും ചെയ്യുന്നത് ഈ വ്യവസായത്തിന് ഗുണമേ ചെയ്യൂ. മറിച്ച് പരസ്പരം ശക്തിപ്രകടനത്തിന് കളത്തിലിറങ്ങുന്നത് ആത്യന്തികമായി മലയാളസിനിമാവ്യവസായത്തെ ക്ഷീണിപ്പിക്കും. ഈ വസ്തുത അംഗീകരിച്ച് മുന്നോട്ട് പോവുന്നത് മലയാള സിനിമകളുടെ നിലവാരത്തെയും ഉള്ളടക്കത്തെയും കുറിച്ചുള്ള ചർച്ചകൾ ആരോഗ്യകരമാക്കി ഈ കലാവ്യവസായത്തെ കൂടുതൽ മികച്ചതാക്കാൻ അവസരമൊരുക്കുകയും ചെയ്യും.

***************

– സുനിത സരൺ

***************

***************

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

ലിജോക്കോട്ടൈ ലാലിബൻ / ലിജീഷ് കുമാർ

Published

on

By

ലിജോ ജോസ് പല്ലിശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബൻ പ്രേക്ഷകപ്രീതിയും നിരീക്ഷകപ്രശംസയും നേടി വിജയക്കുതിപ്പ് തുടരുകയാണ്. ചിത്രത്തെക്കുറിച്ച് ലിജീഷ് കുമാർ പങ്കുവെച്ച നിരീക്ഷണം ശ്രദ്ധേയമാണ്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ഇതാണ് മലയാളത്തിൻ്റെ മോഹൻലാൽ, ലിജോക്കോട്ടൈ ലാലിബൻ!!!
“എനിക്കിനി ജയിക്കാനെന്താണുള്ളത്?”
വാലിബൻ അയ്യനാരോട് ഈ ചോദ്യം ചോദിച്ച നേരത്താണ്, കണ്ടുകൊണ്ടിരിക്കുന്നത് മോഹൻലാലിനെയാണ് എന്ന് പെട്ടന്നോർമ്മവന്നത്. മലൈക്കോട്ടൈ വാലിബൻ പൊയ്യാവുകയും, നിജം മോഹൻലാലാവുകയും ചെയ്ത നിമിഷമാണത്. എനിക്കിനി ജയിക്കാനെന്താണുള്ളത് എന്ന ചോദ്യം ലാലിൻ്റെ മാത്രം ചോദ്യമാണ്. കാരണം മലൈക്കോട്ടൈ വാലിബൻ്റെ ടൈറ്റിലിലുണ്ട്; മലയാളത്തിൻ്റെ മോഹൻലാൽ എന്ന രണ്ടേ രണ്ടുവരി വിലാസത്തിലുണ്ട്. നാളിന്നോളമുള്ള മലയാളിയുടെ സിനിമാക്കാഴ്ചയുടെ അടിയിൽ ചെന്നുതൊടുന്ന പ്രയോഗമാണത്. നൂറാനത്തലയൂരിലെ ഒരു വാതുവെപ്പ് കേന്ദ്രത്തിൽ വെച്ച് സിനിമയിലേക്ക് കയറിവരുന്ന മോഹിപ്പിക്കുന്ന ഒരാട്ടക്കാരിയുണ്ട് വാലിബനിൽ; മറാത്തി നടി സോനാലി കുൽക്കർണി അവതരിപ്പിച്ച രംഗപട്ടണം രംഗറാണി. വലിയ പോരാട്ടങ്ങൾ ജയിക്കാനറിയുന്ന യോദ്ധാവ് എന്ന് വാലിബനെ വാഴ്ത്തുന്നത് അവളാണ്. സങ്കല്പിക്കുന്നതിനെക്കാൾ വലിയ പോരാട്ടങ്ങൾ ജയിക്കാനറിയുന്ന ഒറ്റയോദ്ധാവേ മലയാളസിനിമക്കുള്ളൂ. എനിക്കിനി ജയിക്കാനെന്താണുള്ളത് എന്നത് അയാളുടെ ചോദ്യമാണ്. ആ ചോദ്യത്തിന് ലിജോ ജോസ് പെല്ലിശ്ശേരി പറയുന്ന ഉത്തരമാണ് ഒറ്റവാക്കിൽ മലൈക്കോട്ടൈ വാലിബൻ.
ഊരു വിറപ്പിച്ച മല്ലൻ കേളുവിനെ ഒരു കഷണം ചെമന്ന തുണിയിൽ ചുറ്റിയാണ് വാലിബൻ തൂക്കിയെറിയുന്നത്. ബോക്സോഫീസിനെ പലവട്ടം ഇങ്ങനെ തൂക്കിയെറിഞ്ഞിട്ടുണ്ട് മോഹൻലാൽ. ഒരു മലയാളപടം ആദ്യമായി തീയേറ്ററിൽ നിന്ന് 100 കോടി വാരുന്നത് 2016 ലാണ്. പിന്നീടിങ്ങോട്ടാണ് മലയാളിയുടെ സിനിമ വലിയ ബഡ്ജറ്റിൽ സ്വപ്നങ്ങൾ കണ്ടുതുടങ്ങിയത്. യോജിച്ചാലും വിയോജിച്ചാലും അതുവരെ കാണാത്ത ഒരിൻഡസ്ട്രിയെ നിർമ്മിച്ചുതന്നെയാണ് പുലിമുരുകൻ അന്നു തീയേറ്റർ വിട്ടത്. “ഞാൻ എത്ര സിനിമകൾ സംവിധാനം ചെയ്‌താലും, ഇനിയൊരിക്കലും ഞാൻ സംവിധാനം ചെയ്‌തില്ലെങ്കിലും, നിങ്ങളെ സംവിധാനം ചെയ്യുന്നത് എൻ്റെ കരിയറിലെ സമ്പൂർണ ഹൈലൈറ്റാണ്!” എന്നെഴുതി പ്രിഥ്വിരാജ് പാക്കപ്പ് പറഞ്ഞ ലൂസിഫറാണ് 200 കോടിയിൽ ചെന്നു തൊട്ട ആദ്യമലയാള പടം. ഹരീഷ് പേരടി അഴിഞ്ഞാടിയ അയ്യനാർ വേഷം, ആകാശത്തേക്ക് നോക്കി അത്ഭുതപ്പിറവി എന്നലറുന്ന ഒരു രംഗമുണ്ട്.
പി.എസ്.റഫീഖിൻ്റെ വാലിബൻ തിരക്കഥയിൽ യോജിച്ചാലും വിയോജിച്ചാലും മലയാളിയുടെ സിനിമാവിപണിക്ക് അത്ഭുതപ്പിറവിയാണ് മോഹൻലാൽ. അയാളെക്കടന്ന് സഞ്ചരിച്ചിട്ടില്ല ഇതുവരെയും നമ്മുടെ കോമേഴ്സ്യൽ സിനിമ. ഇതുവരെ ജയിച്ച ജയമല്ല വലിയ ജയം എന്ന് എൽ.ജെ.പി പറയുന്നത് അയാളോടാണ്, മലയാളത്തിൻ്റെ മോഹൻലാലിനോട്; കേവലം നൂറ് കോടിയുടെയോ ഇരുന്നൂറ് കോടിയുടെയോ താരമൂല്യമുള്ള ശരീരമല്ല ലാലെന്ന്. നിങ്ങൾ കാണുന്ന മോഹൻലാലല്ല മോഹൻലാൽ, അത് പൊയ്യാണ്. ഒട്ടുമേ റിയലിസ്റ്റിക്കല്ലാത്ത ഒരു ഫാൻ്റസി കാഴ്ചയുടെ പേരാണ് സത്യത്തിൽ മോഹൻലാൽ എന്ന്. പെട്ടന്ന് മഴ പെയ്യുന്ന പോലെയോ, ഒരു പൂ വിടരുന്നതു പോലെയോ സംഭവിക്കുന്ന കാഴ്ച മാത്രമാണത്, മനുഷ്യനല്ല. ഇന്നോളം മോഹൻലാലിന് പോലും അറിഞ്ഞുകൂടാത്ത ആ അത്ഭുതക്കാഴ്ചയാണ് നിജം. പലപ്പോഴും ആ കാഴ്ചവസ്തു നമ്മുടെ തീയേറ്ററിൽ വന്നു പോയിട്ടുണ്ട്. ആ വരവുകളുടെ പട്ടികയിൽ ഒരേട് അവിസ്മരണീയമായി എഴുതിച്ചേർത്തു തന്നെയാണ് വാലിബചരിതം ഒന്നാം ഭാഗം എൽ.ജെ.പി അവസാനിപ്പിക്കുന്നത്.
അടിവാരത്തൂരിൻ്റെ ചരിത്രത്തിൽ നിന്ന് കേളുമല്ലനെ തൂക്കിയെറിഞ്ഞ ശേഷം, ചിന്നൻ കൊട്ടുകൊട്ടി പറയുന്ന വീരകഥയിലൂടെ വാലിബൻ നടന്നുചെല്ലുന്നത് മാതംഗിയുടെ മാങ്കൊമ്പൊടിഞ്ഞൂരിലേക്കാണ്. സുചിത്ര നായരാണ് മാതംഗി. “എനിക്കാ കഥ പറഞ്ഞുതരാമോ, കുതിരയെ നഷ്ടപ്പെട്ട യോദ്ധാവിൻ്റെ കഥ?” എന്ന് വാലിബൻ ചോദിക്കുന്നത് അവളോടാണ്. “കാണാൻ കൊതിയുള്ളവർ പലരില്ലേ, പലയിടത്തും?” എന്ന അവളുടെ ചോദ്യവും, “പല പേരുണ്ട് പലയിടത്തും, പക്ഷേ നിന്നെപ്പോലൊരാൾ വേറെയില്ല.” എന്ന ഉത്തരവും വാലിബനിൽ വിരിയുന്ന നേരം മാങ്കൊമ്പൊടിഞ്ഞൂരിലെ മാതംഗിയുടെ അന്ത:പുരത്തിലെ നേരമാണ്. കാണാൻ കൊതിയുള്ളവർ പലരുണ്ട്, പലയിടത്തും – പക്ഷേ നിങ്ങളെപ്പോലൊരാൾ വേറെയില്ല എന്നു പറഞ്ഞാണ് മലയാളി പ്രേക്ഷകൻ പലപ്പോഴും ലാൽപ്പടങ്ങൾക്ക് കയറിയിട്ടുള്ളത്. അവരോടാണ് ഇനി പറയാനുള്ളത്.
നോക്കൂ, ഒറ്റരാത്രി കൊണ്ട് ഒരു ചേരി മുഴുവൻ ഒഴിപ്പിക്കുന്ന ജഗന്നാഥന്മാരെ കാണാനല്ല – അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രരൂപവും ആവാഹിച്ച നരസിംഹങ്ങളെ കാണാനല്ല – പുലിയെ അതിൻ്റെ മടയിൽ ചെന്ന് കൊല്ലുന്ന മുരുകന്മാരെ കാണാനല്ല – ഏതൊഴുക്കിനോടും മല്ലടിക്കാൻ കെല്പുള്ള മുള്ളൻകൊല്ലി വേലായുധന്മാരെ കാണാനല്ല – കൂളിഗ് ഗ്ലാസ് വെച്ച് ഡബിൾ ബാരൽ ഗണ്ണിൽ സവാരി ഗിരിഗിരി നടത്തുന്ന രാവണന്മാരെ കാണാനല്ല – താടി വെച്ച ആടുതോമയെ കാണാനുമല്ല എൽ.ജെ.പി വിളിക്കുന്നത്. ആയിരം കോടിയുടെ ആൾപ്പെരുപ്പമുള്ള ഒരു സുന്ദരപുരുഷൻ്റെ പേരല്ല മോഹൻലാൽ – ലോകസിനിമയ്ക്ക് ചെക്കുവെക്കാൻ കെല്പുള്ള മലയാളിയുടെ തുരുപ്പുചീട്ടിനെ അത്ര കേവലമായി അവസാനിപ്പിച്ചുകളയരുത് എന്നു പറഞ്ഞ് പഠിപ്പിച്ചേ അയാൾ നിങ്ങളെ തീയേറ്റർ വിടാനനുവദിക്കൂ. അത് ചിലപ്പോൾ നിങ്ങളുടെ ശീലങ്ങളെ കുത്തും. അപ്പോൾ നിങ്ങൾക്ക് കൂക്കിവിളിക്കാം, കലമ്പിക്കാം.
പക്ഷേ എന്തിനെയെല്ലാം കൂക്കും! പൊന്നുവിളയിച്ചെടുത്ത മധു നീലകണ്ഠന്റെ ക്യാമറയെ എങ്ങനെ കൂക്കും? പൊന്നുരുക്കുന്ന ജാഗ്രതയോടെ കാഴ്ചയെ വിളക്കിയ ദീപു എസ്. ജോസഫിന്റെ എഡിറ്റിംഗിനെ എങ്ങനെ കൂക്കും? അങ്ങനെയൊന്നും ചോദിക്കുന്നതിൽ കാര്യമില്ല. ചുമ്മാ കൂക്കുന്ന ചില സൈക്കിക്ക് മനുഷ്യരുമുണ്ട്. വാലിബനിലുമുണ്ട് അങ്ങനൊരാൾ, ചമതകൻ. പിൽക്കാലം കന്നട സിനിമയ്ക്ക് കൊമേഡിയനായിത്തീർന്ന ഫീവർ 104 ലെ പഴയ റേഡിയോ ജോക്കി ഡാനിഷ് സെയ്താണ് വാലിബനിലെ ചമതകൻ. ചമതകൻ ഒളിഞ്ഞിരിക്കുന്ന കൊട്ടാരത്തിൽ വെച്ചാണ് പറങ്കിച്ചെമപ്പിൽ ദീപാലി വസിഷ്ഠ ബെല്ലി നൃത്തമാടുന്നത്. ആൻഡ്രിയ റവേരയുടെ മക്കാളെ മഹാരാജും ഡയാന നസോനോവയുടെ ലേഡി മക്കാളെയും വാലിബനോട് കൊമ്പുകോർക്കുന്ന വേൾഡ് ക്ലാസ് തീയേറ്റർ കാഴ്ചയ്ക്ക് ഇങ്ങനെ ബി.ജി.എം ഒരുക്കാൻ പ്രശാന്ത് പിള്ളയ്ക്കല്ലാതെ ആർക്കു കഴിയും?
ശബ്ദത്തെ അമ്പരപ്പിക്കുംവിധം സംവിധാനം ചെയ്യാൻ ഇന്ത്യൻ സിനിമയ്ക്ക് ഇതുപോലൊരാൾ വേറെയില്ലെന്ന് എത്രവട്ടം തെളിയിച്ചു കഴിഞ്ഞു രംഗനാഥ് രവി. രംഗയുടെ മകൻ്റെ പേരാണ് സത്യത്തിൽ അയാൾക്കിടേണ്ടത് – ഏകനാഥ് രവി! എൽ.ജെ.പി തൊട്ടിങ്ങോട്ടുള്ള ഏകനാഥന്മാരുടെ വിളയാട്ടമാണ് മലൈക്കോട്ടൈ വാലിബൻ. ആർട്ടാണ് വാലിബൻ, അതറിഞ്ഞു പണിത ആർട്ട് ഡയറക്ടറായി ഗോകുൽ ദാസ് അടയാളപ്പെടുത്തപ്പെടുക തന്നെ ചെയ്യും. കെ.ജി.എഫിനെ മറികടക്കാൻ ഇനി എന്നു കഴിയും എന്ന ചോദ്യത്തിന് കാന്താര കൊണ്ട് മറുപടി പറഞ്ഞ സ്റ്റണ്ട് മാസ്റ്ററായിരുന്നു ഇന്ത്യൻ സിനിമക്കിതേവരെ വിക്രം മോർ. വാലിബനിലെ സ്റ്റണ്ട് അയാളിലെ മാസ്റ്ററെ ദൂരെയൊരിടത്ത് കൊണ്ടുപോയി നിർത്തിയിട്ടുണ്ട്. മലൈക്കോട്ടൈ വാലിബനെ മറികടക്കാൻ വിക്രം മോറിന് ഇനി എന്നു കഴിയും? നൂറ്റമ്പത് രൂപ മുടക്കി, രണ്ടര മണിക്കൂർ തീയേറ്ററിലിരുന്ന് കാണാൻ മാത്രം വാലിബനില്ലെന്ന് തോന്നുന്ന ആസ്വാദനപ്പൊക്കത്തെ മാനിച്ചു പറയട്ടെ, കൂക്കുമ്പോൾ മേപ്പറഞ്ഞ ചോദ്യങ്ങളോരോന്നും ഓർത്ത് കൂക്കിയാൽ നല്ലതാണ്.
‘മുത്തമെന്നുള്ളിന്റെ ഉള്ളിൽ നിന്നും / മുത്തെടുക്കും പോൽ പുറത്തെടുക്കൂ’ എന്നു പാടി മനോജ് മോസസിൻ്റെ ചിന്നപ്പയ്യനു മുമ്പിൽ വിരിയുന്ന ഒരു ജമന്തിപ്പൂവുണ്ട് വാലിബനിൽ; ബംഗാളി നടി കഥ നന്ദി. തലൈക്കൂത്തലിലെ പേച്ചിയായാണ് ഇതിനുമുമ്പ് അവളെ കണ്ടത്. വാലിബൻ കണ്ടിറങ്ങുമ്പോൾ മനസ്സിൽ അവളുടെ പേരായിരുന്നു, കഥ നന്ദി. പ്രിയപ്പെട്ട ലിജോ, ഇക്കഥ നന്ദിയോടെ ഓർക്കാതെ എന്നിലെ സിനിമാഭ്രാന്തനായ പ്രേക്ഷകന് കടന്നുപോകാനാവില്ല എന്നതുകൊണ്ട് മാത്രമാണ് ഇത്രയുമെഴുതിയത്.
തിയേറ്ററിൻ്റെ തലതൊട്ടപ്പനായി ലോകം വാഴ്ത്തിയ ജെയിംസ് ബ്രാൻഡർ മാത്യൂസ് ഒരു നാടകം കാണാൻ പോയ കഥയുണ്ട്, അതുകൂടെപ്പറഞ്ഞ് നിർത്താം. മാത്യൂസന്ന് അമേരിക്കയിൽ യൂണിവേഴ്സിറ്റി പ്രൊഫസറാണ്. കുട്ടികൾ ചുറ്റുംകൂടി കണ്ട നാടകത്തെക്കുറിച്ച് ചോദിച്ചു. മാത്യൂസ് പറഞ്ഞു, ”നാടകത്തിന് നാലങ്കമുണ്ട്. ഒന്നാമങ്കം കഴിഞ്ഞപ്പോള് പ്രേക്ഷകര് നിശ്ശബ്ദരായിരുന്നു, ഞാന് മാത്രം കൈയ്യടിച്ചു. രണ്ടാമങ്കം കഴിഞ്ഞപ്പോള് ഞാന് അനങ്ങിയില്ല, പ്രേക്ഷകര് പക്ഷേ കൂവി!” കുട്ടികൾ ചോദിച്ചു, ”എന്നിട്ട്?” മാത്യൂസ് ചിരിച്ചു, ”മൂന്നാമങ്കം കഴിഞ്ഞ് ഞാന് തിയേറ്ററിൽ നിന്നിറങ്ങിപ്പോയി. പിന്നെ തിരിച്ചുചെന്ന് ഞാനും കൂവി.” കുട്ടികൾ ആർത്തു ചിരിച്ചു.
എന്നിട്ട് എന്ന ചോദ്യം പിന്നെ ഉയർന്നില്ല; കുട്ടികളുടെ സംശയം അവിടെ തീർന്നിരുന്നു. ആ നാടകത്തെക്കുറിച്ച് എന്ത് നിഗമനത്തിലായിരിക്കും അവർ എത്തിച്ചേർന്നത്? എനിക്ക് ഒരു നിഗമനത്തിലും എത്താൻ പറ്റിയിരുന്നില്ല. ഉള്ളിൽ നിറയെ ചോദ്യങ്ങളായിരുന്നു. ‘നാലാമങ്കം കഴിയുമ്പോൾ തിയേറ്ററിൽ എന്തായിരുന്നു അവസ്ഥ, അപ്പോൾ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു? അവർ കൂവുകയായിരുന്നോ, കൈയ്യടിച്ചിരുന്നോ? നിങ്ങളും അവർക്കൊപ്പം ചേർന്നിരുന്നോ? ഉത്തരം പറയാൻ മാത്യൂസിന്നില്ല. ഉണ്ടെങ്കിലും അയാളെ വിശ്വസിക്കരുത്. “ഞാൻ ബ്രാൻഡർ മാത്യൂസല്ലാത്തത് കൊണ്ട്, എൻ്റെയുള്ളിൽ മറ്റൊരു പ്രേക്ഷകനുള്ളതുകൊണ്ട് ഞാനാ നാടകം കാണാൻ പോകും!” എന്നു പറഞ്ഞ് പോകാൻ പറ്റണം. “ജെയിംസ് ബ്രാൻഡർ മാത്യൂസ് എനിക്കും തിയേറ്ററിൻ്റെ തലതൊട്ടപ്പനാണ്. പക്ഷേ ബ്രാൻഡർ മാത്യൂസ് കൂവുന്നതുകൊണ്ട് ഞാൻ കൂവില്ല, ബ്രാൻഡർ മാത്യൂസ് കൈയ്യടിക്കുന്നതുകൊണ്ട് ഞാൻ കൈയ്യടിക്കുകയുമില്ല. എൻ്റെ ഉള്ളിലെ പ്രേക്ഷകൻ മറ്റൊരാളാണ്!” എന്നുറച്ചു പറയാൻ പഠിക്കണം.
നെഗറ്റീവ് റിവ്യൂകൾക്കിടയിലൂടെ നടന്ന് വാലിബനെ കാണാൻ പോകേണ്ടത് മുൻവിധികളില്ലാത്ത, പ്രൊപ്പഗണ്ടകൾക്ക് ചെവികൊടുക്കാത്ത ആ പ്രേക്ഷകനാണ്. അങ്ങനെ പോയാൽ മലൈക്കോട്ടൈ വാലിബൻ നിങ്ങളെ നിരാശപ്പെടുത്തില്ല, ഉറപ്പാണ്!!!

Continue Reading

Art

സരയൂ മോഹൻ

Published

on

By

Continue Reading

Art

സ്വാസിക

Published

on

By

Continue Reading
Advertisement

Trending

Copyright © 2017 Zox News Theme. Theme by MVP Themes, powered by WordPress.