![](https://primefoxnews.com/wp-content/uploads/2022/11/technical-9523-300x193.jpg)
സംസ്ഥാനത്തിനു പുറത്തും വിദേശത്തും ജോലി ലഭിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ഡിഗ്രി സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ടും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാത്തതുകൊണ്ടും ലഭിച്ച ജോലികൾ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. പരീക്ഷാ കൺട്രോളർ തയ്യാറാക്കിയ എഞ്ചിനീയറിംഗ്, എം സി എ പരീക്ഷാഫലങ്ങൾ വി സി-യുടെ അംഗീകാരത്തിന് സമർപ്പിക്കാതെ പി വി സി തന്റെ ഓഫീസിൽ തടഞ്ഞുവെച്ചിരിക്കുന്നതുകൊണ്ട് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാനാവുന്നില്ല.
സുപ്രീംകോടതിവിധിയെത്തുടർന്ന് വി സി-യോടൊപ്പം പദവി ഒഴിയേണ്ട പി വി സി തന്റേത് രാഷ്ട്രീയനിയമനമാണെന്ന അവകാശവാദവുമായി അനധികൃതമായി സർവ്വകലാശാലയിൽ തുടരുന്നു. ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള എണ്ണായിരത്തോളം അപേക്ഷകൾ വി സി-യുടെ ഒപ്പിന് സമർപ്പിക്കാതെ മാറ്റിവെച്ചിരിക്കുന്നു. മൂല്യനിർണ്ണയം കഴിഞ്ഞ 21 വിവിധ പരീക്ഷകളുടെ റിസൾട്ടുകൾ വി സി-യുടെ അംഗീകാരത്തിന് പി വി സി സമർപ്പിച്ചിട്ടില്ല.
തങ്ങൾക്ക് താല്പര്യമില്ലാത്ത വ്യക്തിയെ ഗവർണർ താൽക്കാലിക വൈസ് ചാൻസറായി നിയമിച്ചതാണ് സിൻഡിക്കേറ്റിനെയും സി പി എമ്മിനെയും ചൊടിപ്പിച്ചത്. സാങ്കേതിക വിദ്യാഭ്യാസഡയറക്ടർ വി സി-യുടെ സ്ഥാനം ഏറ്റെടുക്കുവാൻ വിമുഖത പ്രകടിപ്പിച്ചതുകൊണ്ടാണ് സീനിയർ ജോയിൻറ് ഡയറക്ടർക്ക് ഗവർണർ ചുമതല നൽകിയത്. ചുമതല ഏറ്റെടുത്ത് മൂന്നാഴ്ച പിന്നിട്ടിട്ടും സർവ്വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരും ഒരു വിഭാഗം ജീവനക്കാരും വിസി ക്ക് ഫയലുകൾ കൈമാറാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
വിസിയെ നിയമിച്ച നടപടികൾക്കെതിരെ ചാൻസലർ കൂടിയായ ഗവർണറെ എതിർകക്ഷിയാക്കി സർക്കാർ ഫയൽ ചെയ്തിട്ടുള്ള ഹർജിയിൽ തീർപ്പാകുന്നതുവരെ വി സി-ക്ക് ഫയലുകൾ കൈമാറരുതെന്നാണ് സിൻഡിക്കേറ്റിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിലപാട്.
സർവ്വകലാശാലയിൽ ഭരണസ്തംഭനം ഒഴിവാക്കാൻ ഉയർന്ന വിദ്യാഭ്യാസയോഗ്യതയും അക്കാദമിക ഭരണരംഗത്തെ മികവും പരിശോധിച്ചാണ് ഗവർണർ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിൻ ഡയറക്ടർ ഡോ:സിസാ തോമസിന് വി സി-യുടെ താൽക്കാലിക ചുമതല നൽകിയത്.
സർക്കാർ ശുപാർശ ചെയ്ത ഡിജിറ്റൽ സർവകലാശാല വൈസ് ചാന്‍സര്‍ ഡോ: സജി ഗോപിനാഥ്, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഇഷിതറോയ് എന്നിവർ ചട്ടപ്രകാരം വി സി പദവിയ്ക്ക് അർഹരല്ലെന്നും പി വി സി കാലാവധി അവസാനിച്ച ഉദ്യോഗസ്ഥനാണെന്നതും കണക്കിലെടുത്താണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയ്ക്ക് വി സി-യുടെ അധികചുമതല നൽകിയത്.
എന്നാൽ നിലവിൽ സർവ്വകലാശാലയിൽ ഡിഗ്രി സർട്ടിഫിക്കറ്റുകൾ കെട്ടികിടക്കുന്നില്ലെന്നും പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കാൻ തടസ്സമില്ലെന്നും സർവകലാശാലയുടെ പ്രവർത്തനം കാര്യക്ഷമമാണെന്നും രജിസ്ട്രാറുടെ നിർദ്ദേശപ്രകാരം സർവ്വകലാശാല അഭിഭാഷകൻ ഗവർണർക്കെതിരെയുള്ള ഹർജി പരിഗണിക്കവേ ഹൈക്കോടതിയെ അറിയിച്ചു.
ആയിരക്കണക്കിന് എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ ഭാവി രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ തകർക്കരുതെനാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
#india #kerala #education #educational #school #collage #technical #technics #institute #Governor #government #governance #students #Chancellor